ജീവിത സായാഹ്നത്തിൽ കരുതലായി വെച്ച തുകയുമായി സതിയമ്മ
കൽപ്പറ്റ : ജീവിത സായാഹ്നത്തിൽ കരുതലായി വെച്ച തുകയുമായി ഒരമ്മ എത്തിയത് പാലിയേറ്റിവ് ക്ലിനിക്കിലേക്ക്.
ഇവിടെ വരുന്നവർക്കെല്ലാം ഈ തുക കൊണ്ട് നല്ല ഭക്ഷണം തയ്യാറാക്കി കൊടുക്കണമെന്ന് അഭ്യർത്ഥിച്ചാണ് അമ്മ തന്റെ കയ്യിലുള്ള സമ്പാദ്യം കൈമാറിയത്.
കൽപ്പറ്റ മണിയങ്കോട് സ്വദേശിനി സതിയമ്മക്ക് എൺപതിനടുത്താണ് പ്രായം. വാടക വീട്ടിലാണ് താമസം. അത്ര സുഖകരമൊന്നുമല്ല ജീവിതം.
പക്ഷേ..ഒരു പ്ലാസ്റ്റിക് കവറിൽ എന്നോ തുടങ്ങി വെച്ച കരുതൽ ആയ നോട്ടുകൾ തന്റെ സുഖത്തിനല്ല, മറ്റൊരാളുടെ സാന്ത്വനമായി മാറണമെനന്നായിരുന്നു ആഗ്രഹം. ഒരു ഓട്ടോ പിടിച്ച് കൽപ്പറ്റ ശാന്തി പാലിയേറ്റീവ് ക്ലിനിക്കിൽ എത്തി പന്ത്രണ്ടായിരത്തോളം രൂപ ബന്ധപ്പെട്ടവർക്ക് കൈമാറുകയായിരുന്നു. ശാന്തി പാലിയേറ്റീവ് സൊസൈറ്റി സെക്രട്ടറി ഗഫൂർ താനേരി സതിയമ്മയിൽ നിന്നും തുക സ്വീകരിച്ചു.
ഒരു മുൻ പരിചയവുമില്ലാത്തവർ പോലും നൽകുന്ന നാണയ തുട്ടുകളാണ് ശാന്തി പാലിയേറ്റീവ് സൊസൈറ്റിയുടെ പതിറ്റാണ്ടുകൾ പിന്നിട്ട പ്രവർത്തനത്തിന് പിന്നിലെ കരുത്തെന്ന് അദ്ദേഹം പറഞ്ഞു. പാലിയേറ്റിവ് ദിനാചരണത്തിന്റെ ഭാഗമായി എന്റെ നാളേക്ക്, എന്റെ പരിചരണത്തിന് എന്ന പേരിൽ ഫണ്ട് സമാഹരണം നടന്നു വരികയാണെന്നും ഭാരവാഹികൾ അറിയിച്ചു.
Leave a Reply