ഉപേക്ഷിക്കപ്പെട്ട കാർ മഹാരാഷ്ട്രക്കാരുടേത്: കൊള്ളക്കാർ കാണാത്ത അഞ്ച് ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു.
മൂന്നാനക്കുഴിയില്‍ ഉപേക്ഷിച്ചനിലയില്‍ പണംസഹിതം കണ്ടെത്തിയതു
മഹാരാഷ്ട്രക്കാരായ സ്വര്‍ണവ്യാപാരികള്‍ യാത്ര ചെയ്ത കാര്‍
കല്‍പ്പറ്റ: ബത്തേരിക്കടുത്ത് മൂന്നാനക്കുഴിക്കു സമീപം ശനിയാഴ്ച രാവിലെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ അഞ്ചു ലക്ഷം രൂപ സഹിതം കണ്ടെത്തിയതു മഹാരാഷ്ട്ര സ്വദേശികളും വടകരയില്‍ താമസക്കാരുമായ സ്വര്‍ണാഭരണ വ്യാപാരികള്‍ സഞ്ചരിച്ച കാറാണന്ന് തിരിച്ചറിഞ്ഞു. . വ്യാപാരികള്‍ ബംഗളൂരുവില്‍ ആഭരണങ്ങള്‍ വിറ്റു മടങ്ങുന്നതിനിടെ ശനിയാഴ്ച രാവിലെ ആറോടെ മാനന്തവാടിക്കു സമീപം കാട്ടിക്കുളത്തു ഇന്നോവ കാറിലെത്തിയ സംഘം വാഹനം അപകടത്തില്‍പ്പെടുത്തി തട്ടിയെടുക്കുകയും പിന്നീട് രഹസ്യ അറകള്‍ കുത്തിത്തുറന്നു പണം അപഹരിച്ചശേഷം മൂന്നാനക്കുഴിയില്‍ ഉപേക്ഷിക്കുകയുമായിരുന്നു.
കാര്‍ തട്ടിയെടുത്തവര്‍ കാണാതെ പോയതാണ് പോലീസ് പരിശോധനയില്‍ കണ്ടെത്തിയ അഞ്ചു ലക്ഷം രൂപ. അഞ്ഞൂറിന്റെ കെട്ടുകളാണ് രഹസ്യ അറയില്‍ ഉണ്ടായിരുന്നത്. വടകര കല്ലാച്ചി സ്വദേശി റിയാസാണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മാരുതി സ്വിഫ്റ്റ് ഡിസയര്‍ കാറിന്റെ ആര്‍സി ഉടമ. പരാതിയുമായി ഇദ്ദേഹം രംഗത്തുവന്നിട്ടില്ല. എന്നാല്‍ വടകരയില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ദാദ എന്ന ബാബു കാറില്‍ കണ്ടെത്തിയ പണത്തില്‍ അവകാശവാദം ഉന്നയിച്ചു പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ എത്രലക്ഷം രൂപയാണ് കാറില്‍നിന്നു നഷ്ടപ്പെട്ടതെന്നു ഇയാള്‍ വെളിപ്പെടുത്തുന്നില്ല. സ്വര്‍ണംവിറ്റ ബില്ലും ഇയാള്‍ക്കു ഹാജരാക്കാനായില്ല. ഇന്നോവ കാറിലുണ്ടായിരുന്നവരെക്കുറിച്ചുള്ള സൂചനകളും ഇയാള്‍ നല്‍കിയില്ലെന്നാണ് സൂചന. കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടതു മീനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണെങ്കിലും സംഭവം നടന്നതു കാട്ടിക്കുളത്തായതിനാല്‍ കേസ് തിരുനെല്ലി പോലീസാണ് അന്വേഷിക്കുന്നത്.
Leave a Reply