പരിഷ്കൃത സമൂഹത്തെക്കാൾ ബഹുമാനിക്കപ്പെടേണ്ടവർ ഗോത്ര ജനതയാണന്ന് രാഹുൽ ഗാന്ധി എം.പി.
പരിഷ്കൃത സമൂഹത്തെക്കാൾ ബഹുമാനിക്കപ്പെടേണ്ടവർ ഗോത്ര ജനതയാണന്ന് രാഹുൽ ഗാന്ധി എം.പി.
സി.വി.ഷിബു.
കൽപ്പറ്റ: നാടിന്റെ പരിസ്ഥിതിയെയും ജൈവ ആവാസ വ്യവസ്ഥയെയും സംരക്ഷിച്ചു പോരുന്ന ഗോത്ര ജനതയാണ് പരിഷ്കൃത സമൂഹത്തെക്കാൾ ബഹുമാനിക്കപ്പെടേണ്ടതും ആദരിക്കപ്പെടേണ്ടതുമെന്ന് രാഹുൽ ഗാന്ധി എം.പി. പ്രളയം ദുരിതം വിതച്ച കേരള കർണാടക അതിർത്തിയായ ബത്തേരി പൊൻകുഴി കാട്ടുനായ്ക്ക കോളനിവാസികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരോഗതി കൈവരിച്ചവരെന്ന് പറയപ്പെടുന്നവർ ജൈവീക മേഖലയെയും പരിസ്ഥിതിയെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ആദിവാസി ഗോത്ര ജനവിഭാഗങ്ങളാകട്ടെ പരിസ്ഥിയെ നശിപ്പിക്കുന്ന ഒന്നിനും ശ്രമിക്കാറില്ല. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ലോകത്തിലെ വിദഗ്ധർ പരിസ്ഥിതി പ്രശ്നങ്ങൾ പഠിക്കുകയും ചർച്ച ചെയ്യുകയുമാണ് .എന്നാൽ ഇത്തരം പഠനങ്ങൾ നിങ്ങൾക്കാവശ്യമില്ലന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യം നിങ്ങളിൽ നിന്നാണ് പഠിക്കുന്നതെന്നും ഇത്രയും വലിയ അനുഭവ സമ്പത്തും പരിസ്ഥിതി ബോധവും ഉള്ള നിങ്ങളെ എന്തുകൊണ്ടാണ് ഇപ്പോഴും ദുർബല ജനവിഭാഗം എന്ന് വിളിക്കുന്നതെന്നത് വൈരുദ്ധ്യമാണന്നും രാഹുൽ ഗാന്ധി കോളനി വാസികളോട് പറഞ്ഞു. കാട്ടുനായ്ക്ക വിഭാഗത്തിലെ 73 കുടുംബങ്ങൾ അധിവസിക്കുന്ന കോളനിയിലെ പ്രശ്നങ്ങൾ മാധവൻ എന്നയാൾ എം.പി.ക്ക് മുമ്പിൽ അവതരിപ്പിച്ചു. റോഡ്, കുഴൽകിണർ, മുത്തങ്ങ ഇ.ഡി.സി.യിലെ പ്രശ്നങ്ങൾ എന്നിവക്ക് വനം വകുപ്പധികൃതരും എം.എൽ.എ.യുമായി ചർച്ച ചെയ്ത് പരിഹാരമാക്കി. കുഴൽ കിണർ കുഴിക്കുന്നതിന് എം.. പി.ഫണ്ടിൽ നിന്ന് രാഹുൽ ഗാന്ധി തുക വാഗ്ദാനം ചെയ്തു. റോഡിനുള്ള ഫണ്ട് എം.എൽ.എ. ഫണ്ടിൽ നിന്ന് നൽകാമെന്ന് ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ.യും അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും എ.ഐ.സി.സി.ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും പൊൻ കുഴിയിലെത്തിയിരുന്നു. തങ്ങൾക്ക് ദൈവമാണ് രാഹുൽ ഗാന്ധിയെന്ന് കോളനിവാസികൾ പറഞ്ഞപ്പോൾ, തന്നെ അങ്ങനെ വിളിക്കരുതെന്നും നിങ്ങളിലൊരുവനാണ് താനെന്നും അദ്ദേഹം പറഞ്ഞു.പരമ്പരാഗത വാദ്യോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു കോളനിക്കാർ രാഹുലിനെ സ്വീകരിച്ചത്.
Leave a Reply