കെ.എസ്.കെ.ടി.യു. വയനാട് ജില്ലാ സമ്മേളനം സമാപിച്ചു.
മാനന്തവാടി:
കർഷകതൊഴിലാളികളുടെ ഉജ്വല പ്രകടനത്തോടെ കെഎസ‌്കെടിയു ജില്ലാ സമ്മേളനത്തിന‌് സമാപനം. ആയിരങ്ങൾ അണിനിരന്ന പ്രകടനം മാനന്തവാടിയെ ആവേശത്തിലാഴ‌്ത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ചെങ്കൊടികളേന്തി തൊഴിലാളികൾ നഗരത്തിലൂടെ ചുവട് വച്ചു. എരുമത്തെരുവ‌് സിഐടിയു ഓഫീസ‌് പരിസരത്തുനിന്നും പ്രകടനം ആരംഭിച്ചു. സ‌്ത്രീകളുടെ വൻപങ്കാളിത്തമായിരന്നു. എറ്റവും മുമ്പിൽ ചെണ്ടമേളത്തിനും ബാനറിനും പിറകിൽ കെഎസ‌്കെടിയു സംസ്ഥാന കമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എംഎൽഎ, ജില്ലാ സെക്രട്ടറി സുരേഷ‌് താളൂർ, പ്രസിഡന്റ‌് കെ ഷമീർ തുടങ്ങിയവർ അണിനിരന്നു. തൊട്ടുപിന്നിൽ ഏരിയാ കമ്മിറ്റികളുടെ ബാനറുകൾക്ക‌് കീഴിൽ തൊഴിലാളികൾ നിരയായി നീങ്ങി. കേന്ദ്രസർക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെയും സംസ്ഥാനസർക്കാരിന്റെ ജനപക്ഷ നയങ്ങൾക്ക‌് പിന്തുണയർപ്പിച്ചും മുദ്രാവാക്യങ്ങളുയർന്നു. ഡിവൈഎഫ‌്ഐ, കർഷകസംഘം, എസ‌്എഫ‌്ഐ, എൻജിഒ യൂണിയൻ, ജനാധിപത്യ മഹിളാ അസോസിയേഷൻ, എകെഎസ‌് തുടങ്ങിയ വർഗബഹുജന സംഘടനകൾ അഭിവാദ്യമാർപ്പിച്ച‌് പിറകിൽ നീങ്ങിയതോടെ മഹാറാലിയായി. ടൗൺചുറ്റി പ്രകടനം പൊതുസമ്മേളന നഗരിയായ എം സി ചന്ദ്രൻ(ഗാന്ധി പാർക്ക‌്) നഗറിൽ സമാപിക്കുമ്പോൾ നഗരം നിശ‌്ചലമായി.
പൊതുസമ്മേളനം കെഎസ‌്കെടിയു സംസ്ഥാന പ്രസിഡന്റ‌് എം വി ഗോവിന്ദൻ ഉദ‌്ഘാടനം ചെയ‌്തു. കെ ഷമീർ അധ്യക്ഷനായി. സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, പി സഹദേവൻ, വി പി ശങ്കരൻ നമ്പ്യാർ, എം ഡി സെബാസ‌്റ്റ്യൻ, കെ എം വർക്കി എന്നിവർ സംസാരിച്ചു. സുരേഷ‌് താളൂർ സ്വാഗതവും വി ആർ പ്രവീജ‌് നന്ദിയും പറഞ്ഞു.
റിപ്പോർട്ടിൻമേലുള്ള ചർച്ചയോടെയാണ‌് രണ്ടാംദിനം പ്രതിനിധി സമ്മേളനം പുനരാരംഭിച്ചത‌്. റിപ്പോർട്ടിൻമേലുള്ള ചർച്ചകൾക്ക‌് സെക്രട്ടറി സുരേഷ‌് താളൂർ മറുപടി പറഞ്ഞു. പുതിയ ഭാരവാഹികളെയും 45 അംഗ ജില്ലാ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. കർഷകതൊഴിലാളി യൂണിയൻ കേന്ദ്രകമ്മിറ്റി അംഗം കെ കോമളകുമാരി, സംസ്ഥാന ജോയിന്റ‌് സെക്രട്ടറി വി നാരായണൻ, കിസാൻസഭ അഖിലേന്ത്യ ട്രഷറർ പി കൃഷ‌്ണപ്രസാദ‌് എന്നിവർ അഭിവാദ്യം ചെയ‌്തു.
Leave a Reply