പടിഞ്ഞാറത്തറ-പൂഴിത്തോട് ബദൽ പാത കെ മുരളീധരൻ എംപിയുടെ ഇടപെടൽ ശ്രദ്ധേയം: ജനാധിപത്യ കേരള കോൺഗ്രസ്
കൽപ്പറ്റ:
വർഷങ്ങളായി വയനാട്ടിലെ ജനങ്ങൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വയനാടിന്‍റെ വികസന മുന്നേറ്റത്തിനും ടൂറിസം രംഗത്തുള്ള കുതിച്ചുചാട്ടത്തിനും അത്യന്താപേക്ഷിതമായ പൂഴിത്തോട്-പടിഞ്ഞാറത്തറ ബദൽ പാത വിഷയം വടകര എം.പി കെ മുരളീധരൻ ലോകസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്ന് അങ്ങേയറ്റം സ്ലാഘനീയവും ശ്രദ്ധേയവുമാണെന്ന്‍ ജനാധിപത്യ കേരള കോൺഗ്രസ് കല്‍പ്പറ്റ നിയോജക മണ്ഡലം കൺവെൻഷന്‍ അഭിപ്രായപ്പെട്ടു. 70 ശതമാനം പണി പൂർത്തിയാക്കിയ 1994 –ല്‍ പാതിവഴിയിൽ നിലച്ചു പോയ റോഡിനുവേണ്ടി ഒരു ജനപ്രതിനിധി സജീവമായി ഇടപെടുന്നത് ഇതാദ്യമാണെന്ന് യോഗം ചൂണ്ടിക്കാട്ടി. മാസങ്ങൾക്കുമുമ്പ് ജനാധിപത്യ കേരള കോൺഗ്രസ് ഇത് സംബന്ധിച്ച് എം.പിക്ക് നിവേദനം നൽകിയപ്പോൾ ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് തന്‍റെ അച്ഛൻ മുഖ്യമന്ത്രി കെ കരുണാകരൻ ആയിരുന്നപ്പോൾ തറക്കല്ലിട്ട റോഡ് ലക്ഷ്യം കാണുവാൻ ശ്രമിക്കുമെന്ന് പറഞ്ഞിരുന്നു. കേന്ദ്രമന്ത്രി മുരളീധരൻ, കോൺഗ്രസ് ദേശീയ നേതാവ് വയനാട് എം.പി രാഹുൽ ഗാന്ധി, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ, കൽപ്പറ്റ എം.എൽ.എ സി.കെ ശശീന്ദ്രൻ തുടങ്ങിയ നേതാക്കൾ ഈ വിഷയത്തിൽ താല്പ്പര്യമെടുത്ത് അടിയന്തരമായി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു. കേന്ദ്ര ഗവര്‍ണമെന്‍റ് തള്ളിക്കളഞ്ഞ മേപ്പാടി ആനക്കാംപൊയിൽ തുരങ്കപാതയുടെ പേരിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ഈ ബദൽ പാത നടപ്പിലാക്കേണ്ടതില്ലെന്ന് തീരുമാനിച്ചത് പുന:പരിശോധിക്കുവാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് യോഗം ആവശ്യപ്പെട്ടു
യോഗത്തിൽ നിയോജക മണ്ഡലം പ്രസിഡണ്ട് കെ.എം ജോസഫ് അധ്യക്ഷത വഹിച്ചു, ജില്ലാ പ്രസിഡണ്ട് കെ കെ ആൻറണി ഉദ്ഘാടനം ചെയ്തു, ബദൽ റോഡ് ആക്ഷൻ കമ്മിറ്റി ചെയർമാൻ ജോൺസൺ ജെ ടി, പി.സി ജോർജ്ജ്, വിൽസൺ എൻ.യു, കുര്യാക്കോസ്, റെജി കെ.വി, ബിജു അലക്സ്, അഡ്വക്കേറ്റ് സുനിൽ എന്നിവര്‍ പ്രസംഗിച്ചു
Leave a Reply