വയനാട്ടിൽ മൂന്നു യുവാക്കള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു
കല്‍പറ്റ:വിനോദയാത്രയ്ക്കു കായംകുളത്തുനിന്നു വയനാട്ടിലെത്തിയ ആറംഗ സംഘത്തിലെ മൂന്നു യുവാക്കള്‍ വെള്ളക്കെട്ടില്‍ മുങ്ങിമരിച്ചു. കായംകുളം വള്ളരിക്കല്‍ പുത്തന്‍പറമ്പില്‍ ധനേശന്റെ മകന്‍ നിധിന്‍(23), പീക്കാട്ടില്‍ കാര്‍തികേയന്റെ മകന്‍ ജിതിന്‍(23), വള്ളരിക്കല്‍ ബിനുവിന്റെ മകന്‍ ബിജിലാല്‍(20)എന്നിവരാണ് മരിച്ചത്. മേപ്പാടി ചുളുക്ക എ.വി.ടി തേയില ഫാക്ടറിക്കു സമീപം പുഴയിലെ പൊന്‍കുണ്ട് വെള്ളക്കെട്ടില്‍ വ്യാഴാഴ്ച വൈകുന്നേരം നാലരയോടെയാണ് ദുരന്തം. കാറിലാണ് സംഘം ചുളുക്കയില്‍ എത്തിയത്. ആദ്യം വെള്ളക്കെട്ടിയില്‍ ഇറങ്ങിയ നിധിന്‍ ചുഴിയില്‍പ്പെടുകയായിരുന്നു. നിധിനെ രക്ഷിക്കാനിറങ്ങിയപ്പോഴാണ് ജിധിനും ബിജിലാലും അപകടത്തില്‍പ്പെട്ടത്. കൂടെ ഉണ്ടായിരുന്നവരുടെ നിലവിളികേട്ട് ഓടിയെത്തിയ പരിസരവാസികളാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വെള്ളക്കെട്ടില്‍നിന്നു കയറ്റിയപ്പോഴേക്കും മൂന്നു പേരുടെയും ജീവന്‍ നഷ്ടമായിരുന്നു. മൃതദേഹങ്ങള്‍ മേപ്പാടി അരപ്പറ്റ ഡി.എം വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പോസ്റ്റുമോര്‍ട്ടം ഇന്നു വൈത്തിരി താലൂക്ക് ഗവ.ആശുപത്രിയില്‍ നടത്തും. പാറക്കെട്ടുകള്‍ നിറഞ്ഞതും ആഴമുള്ളതുമാണ് യുവാക്കള്‍ അപകടത്തില്‍പ്പെട്ട പൊന്‍കുണ്ട്. ആദ്യമായാണ് ഇവിടെ അപകടമെന്നു പ്രദേശവാസികള്‍ പറഞ്ഞു.
Leave a Reply