സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് സ്വർണവും പണവും തട്ടുന്ന വ്യാജ ഡോക്ടർ പിടിയിൽ
കൽപ്പറ്റ: ഡോക്ടർ എന്ന വ്യാജേനെ സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ച് വിവാഹ വാഗ്ദാനം നൽകി അവരുടെ പൈസയും സ്വർണവും കൈക്കലാക്കി അടുത്ത ഇരയെ തേടി പോകുന്ന വ്യാജ ഡോക്ടറെ കൽപ്പറ്റ പോലീസ് അറസ്റ് ചെയ്തു. സുൽത്താൻ ബത്തേരി കൊളഗപ്പാറ താന്നിലോട് സ്വദേശി കിഴക്കേ വീട്ടിൽ സുരേഷ് (45) എന്നയാളെയാണ് തിരുവനന്തപുരത്ത് ഒളിച്ചു താമസിച്ചു വരവെ പോലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്. അപ്പോളോ ഹോസ്പിറ്റൽ, അമൃത ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഡോക്ടർ ആണെന്നും ഡോക്ടർ സുരേഷ് കുമാർ, ഡോക്ടർ സുരേഷ് കിരൺ, ഡോക്ടർ കിരൺ കുമാർ എന്നിങ്ങനെ വിവിധ പേരുകളിലുമാണ് ഇയാൾ ആളുകളെ പറ്റിച്ചു കൊണ്ടിരുന്നത്.
ഇയാൾക്ക് കേരളത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസുകൾ അടക്കം സമാനമായ കേസുകൾ നിലവിലുണ്ട്. വയനാട് സ്വദേശിനിയുടെ പരാതിയിലാണ് കൽപ്പറ്റ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് . കൽപ്പറ്റ എ എസ് പി തപോഷ് ബസുമധാരി ഐപിഎസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്.
സ്ത്രീ പീഡനക്കേസിൽ ബത്തേരി പോലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയും തിരുവല്ല പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത ചീറ്റിംഗ് കേസിലെ പിടികിട്ടാപ്പുള്ളിയുമാണ് ഇയാൾ.
ഹോസ്പിറ്റൽ തുടങ്ങാം എന്ന് പറഞ്ഞ് കബളിപ്പിച്ചാണ് പല സ്ത്രീകളിൽ നിന്നും ഇയാൾ മുതലുകൾ കൈക്കലാക്കിയത്. ഇയാളുടെ കയ്യിൽ നിന്നും 30,000 രൂപയും 5 മൊബൈൽ ഫോണുകളും ഡോക്ടർ എംബ്ലം പതിച്ച വാഗണർ കാറും, രണ്ടര പവനോളം വരുന്ന സ്വർണ്ണ മാലയും, ഡോക്ടർമാർ ഉപയോഗിക്കുന്ന സ്റ്റെതസ്കോപ്പ് കോട്ട് എന്നിവയും പോലീസ് കണ്ടെടുത്തിട്ടുണ്ട്..
കൽപ്പറ്റ എസ് ഐ ബിജു ആൻ്റണി, പോലീസ് ഓഫീസർമാരായ നൗഫൽ സി കെ, വിപിൻ കെ.കെ. അനിൽകുമാർ, ലിൻരാജ്, ലതീഷ് കുമാർ,സൈറ ബാനു എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. ജില്ലയ്ക്ക് അകത്തും പുറത്തും ഉള്ള നിരവധി സ്ത്രീകളെ ഇയാൽ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാക്കിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് അറിയിച്ചു..
Leave a Reply