കബനിയിൽ നീരാെഴുക്ക് കുറയുന്നു ; പുൽപ്പള്ളി പ്രദേശത്ത് ജലക്ഷാമം രൂക്ഷമാകുന്നു
കബനിയിൽ നീരാെഴുക്ക് കുറയുന്നു ; പുൽപ്പള്ളി പ്രദേശത്ത് ജലക്ഷാമം
പുൽപ്പള്ളി: വേനൽ കനത്തതോടെ കബനി നദിയിൽ നീരൊഴുക്ക് നിലക്കുന്നു. പുഴയുടെ പെരിക്കല്ലൂർ മുതൽ കൊളവള്ളി വരെ തോണിക്കടവുകളിൽ മാത്രമാണ് അൽപം വെള്ളമുള്ളത്. കബനി ശുദ്ധജല വിതരണ പദ്ധതിയുടെ പമ്പ്ഹൗസിൽ നിന്ന് ജലസംഭരണിയിലേക്ക് വെള്ളം അടിച്ചുകയററാനും പറ്റുന്നില്ല.
നീരൊഴുക്ക് ഇനിയും കുറഞ്ഞാൽ കബനി ജലവിതരണ പദ്ധതിയുടെ പമ്പിംഗ് മുടങ്ങും.
രണ്ട് പഞ്ചായത്തുകളിലെ ആയിരക്കണക്കിന് ആളുകൾ വെള്ളത്തിന് ആശ്രയിക്കുന്ന പദ്ധതിയാണിത്. പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിൽ കഴിഞ്ഞ ഒരു മാസത്തോളമായി മഴ ലഭിച്ചിട്ടില്ല. ജില്ലയുടെ മറ്റുഭാഗങ്ങലിലെല്ലാം മഴ ലഭിച്ചെങ്കിലും ഇവിടെ മാത്രം മഴ കിട്ടിയില്ല. ഇക്കാരണത്താൽ കാർഷിക വിളകൾ കരിഞ്ഞുണങ്ങാൻ തുടങ്ങി. കുറേ വർഷങ്ങൾക്കുശേഷമാണ് വരൾച്ച മേഖലയിൽ വീണ്ടും രൂക്ഷമാകുന്നത്. ഏതാനും വർഷം മുമ്പ് കുടിവെള്ള പദ്ധതിയിലേക്ക് വെള്ളം അടിക്കാൻ പറ്റാത്ത സാഹചര്യമുണ്ടായപ്പോൾ നാട്ടുകാർ കബനിയിൽ താത്കാലികമായി തടയണ കെട്ടിയാണ് വെള്ളമെടുത്തത്. അതേ സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
പുഴയുടെ എല്ലാ ഭാഗങ്ങളിലും വെള്ളം ഇറങ്ങി പാറക്കെട്ടുകൾ നിറഞ്ഞ നിലയിലാണ്. ആളുകൾക്ക് പുഴക്ക് അപ്പുറവും ഇപ്പുറവും നടന്ന് കയറാൻ പറ്റാവുന്ന അവസ്ഥ. പുൽപ്പള്ളി മേഖലയിൽ ആകമാനം ജലക്ഷാമം രൂക്ഷമായി വരികയാണ്.
Leave a Reply