കള്ളക്കടത്ത് വേട്ടയിൽ അഭിമാനമായി പൊലീസ് _ എക്സൈസ് സേന
മാനന്തവാടി> ദിവസങ്ങള്‍ക്ക് മുമ്പേ രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന വന്‍ ലഹരിമരുന്ന് വേട്ട മാനന്തവാടി നഗരത്തില്‍ നടന്നതിനു പിന്നാലെ തോല്‍പ്പെട്ടി ചെക്ക്പോസ്റ്റില്‍ മതിയായ രേഖകള്‍ ഇല്ലാതെ കടത്തുകയായിരുന്ന 34.348 കിലോ സ്വര്‍ണ്ണവുമായി ആറംഗസംഘം എക്സൈസ് പിടിയിൽ . ബംഗ്ളൂരിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ നിന്ന് എക്സൈസ് ഇന്റലിജൻസ് വിഭാഗമാണ് രേഖകളില്ലാതെ പിൻസീറ്റിനടിയിൽ നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന സ്വർണ്ണാഭരണങ്ങള്‍ പിടിച്ചെടുത്തത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് സംഭവം. ഏകദേശം പത്ത് കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണിത്. സംഭവുമായി ബന്ധപ്പെട്ട് രാജസ്ഥാന്‍ സ്വദേശികളായ ബി സങ്കേഷ്, എം അഭയ്, മദന്‍ലാല്‍,വിക്രം ചമ്പാരം,കമലേഷ് എന്നിവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും സ്വർണ്ണം കോഴിക്കോട്ടെ ഒരു ജ്വല്ലറിയിലേക്ക് കൊണ്ടുവന്നതാണെന്നാണ് സൂചന. മാനന്തവാടിയില്‍ എത്തിച്ച സ്വര്‍ണ്ണം ഒരു ജ്വല്ലറിയില്‍ നിന്നും തൂക്കം ഉറപ്പാക്കിയശേഷം സ്വര്‍ണ്ണവും പ്രതികളെയും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പിടിയിലായവരെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തില്‍ ജ്വല്ലറി ഉടമയ്ക്ക് നോട്ടീസ് നല്‍കുമെന്നും അതുവരെ സ്വര്‍ണ്ണം ട്രഷറിയില്‍ സൂക്ഷിക്കും. വയനാട് എക്സൈസ് ഇന്റലിജന്‍സിലെ എക്സൈസ് ഇന്‍സ്പെക്ടര്‍ എ ജെ ഷാജി, പ്രിവന്റീവ് ഓഫീസര്‍മാരായ സി ബി വിജയന്‍, എം കെ ഗോപി, കെ ജെ സന്തോഷ്, കെ എം സൈമണ്‍, കെ രമേശ്, സി ബാലകൃഷ്ണന്‍, തോല്‍പ്പെട്ടി ചെക്ക്പോസ്റ്റിലെ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ ടി കെ രാമചന്ദ്രന്‍, കെ മിഥുന്‍, അജേഷ് വിജയന്‍ , കെ കെ സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
Leave a Reply