ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് പകരാന്‍ജനമൈത്രി എക്സസൈസ് സ്ക്വാഡ് രണ്ടാംഘട്ട പദ്ധതിക്ക് തുടക്കമായി
മാനന്തവാടി> അധ്യായന വര്‍ഷം ആരംഭിച്ചത് മുതല്‍ സ്കൂളില്‍ എത്താത്ത ആദിവാസി വിഭാഗത്തിലെ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ എത്തിച്ച് മാതൃകയാവുകയാണ് മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ്. ഈ വര്‍ഷം സ്കൂളില്‍ പോകാതിരുന്നതും കൊഴിഞ്ഞു പോയതുമായ മാനന്തവാടി താലൂക്കിലെ വിവിധകോളനികളില്‍ നിന്നായി 69 വിദ്യാര്‍ഥികളെയാണ് ജനമൈത്രി എക്സൈസിന്‍റെ നേതൃത്വത്തില്‍ വിവിധ സ്കൂളുകളില്‍ എത്തിച്ചത്. എടവക പഞ്ചായത്തിലെ വാളേരി കോളനിയില്‍ നിന്നുമാണ് 6 കുട്ടികളെ പനമരം ഗവ ഹൈസ്കൂളില്‍ എത്തിച്ചത്. ബത്തേരി താലൂക്കിലെ സ്വകാര്യ ഹോസ്റ്റലില്‍ നിന്ന് പഠിക്കുകയായിരുന്ന ഈ വിദ്യാര്‍ത്ഥികള്‍ ഓണാവധിക്ക് ശേഷം തിരികെ സ്കൂളില്‍ പോയിരുന്നില്ല. തുടര്‍ന്നാണ് ട്രൈബല്‍ പ്രോമോട്ടര്‍മാരായ ഇന്ദിര, രാധ എന്നിവരുടെ സഹായത്തോടെ പനമരം ഗവ ഹൈസ്കൂളില്‍ എത്തിക്കുകയും കുട്ടികള്‍ക്ക് പനമരം ട്രൈബല്‍ ഹോസ്റ്റലില്‍ താമസ സൗകര്യം ഒരുക്കുകയും ചെയ്തു. ബത്തേരി എ ഇ ഒ യുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് ആവശ്യമായ പാഠപുസ്തകങ്ങളും എത്തിച്ചു നല്‍കി. പനമരം ടി ഇ ഒ ബിജു, മാനന്തവാടി ടി ഡി ഒ പ്രമോദ്, സി ഐ കാസിം, പ്രിവന്റീവ് ഓഫീസര്‍ എം സി ഷിജു, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ എ ദീപു, വി കെ സുരേഷ്, സനല്‍ എന്നിവരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളെ സ്കൂളില്‍ എത്തിച്ചത്. വനിതാ സോഷ്യല്‍ വര്‍ക്കര്‍മാരുടെയും ജനപ്രതിനിധികളുടെയും ട്രൈബല്‍ വകുപ്പിന്‍റെയും പൂര്‍ണ്ണ പിന്തുണയും ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. ഒരിക്കൽ ബോധവൽക്കരണം നടത്തി സ്കൂളിൽ എത്തിച്ച് വീണ്ടും ആ കോളനികളിലേക്ക് തിരിഞ്ഞു നോക്കാതിരുന്നാൽ കുട്ടികൾ വീണ്ടും പഴയപടി തന്നെയാകും. അതിനാൽ ഒരു വട്ടം സന്ദർശിച്ച കോളനികളിൽ തുടർ നിരീക്ഷണം നടത്തിയാൽ മാത്രമേ കോളനികളിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് ഫലം കാണാൻ കഴിയുകയുള്ളുവെന്ന് സ്ക്വാഡംഗങ്ങൾ പറഞ്ഞു. അതിനാല്‍ ഒരുവട്ടം സന്ദര്‍ശനം നടത്തിയ കോളനികളില്‍ വീണ്ടും സന്ദര്‍ശനങ്ങളും ബോധവല്‍ക്കരണ പരിപാടികളും നടത്തേണ്ടത് അനിവാര്യമാണ്. കോളനികള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി ഈ വിഭാഗക്കാരെ നല്ല ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് ജനമൈത്രി എക്സസൈസിന്‍റെ ലക്ഷ്യം. ഇന്നത്തെ തലമുറയ്ക്ക് നല്ല വിദ്യാഭ്യാസം ലഭിച്ചാല്‍ മാത്രമേ ഭാവിയില്‍ ലഹരി വിമുക്ത കോളനികള്‍ സാധ്യമാകുകയുള്ളൂ എന്നതിനാലാണ് ആദിവാസി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ ഇത്രയും പ്രാധാന്യത്തോടെ ചെയ്യുന്നതെന്നും ജനമൈത്രി എക്സൈസ് അധികൃതര്‍ പറഞ്ഞു.
Leave a Reply