കാട്ടുനായ്ക്കരുടെ ഹർദ്ദ മുദ്ദെ പാടിയ ആദിവാസി വിദ്യാർത്ഥികൾക്ക് ആദ്യ അംഗീകാരം
പനമരം: പ്രാക്തന ഗോത്രവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന കാട്ടുനായ്ക്ക സമൂഹത്തിലെ ഏഴ് വിദ്യാർത്ഥികൾ കലോത്സവ നഗരിയിലെ താരങ്ങളായി. ഹൈസ്കൂൾ വിഭാഗം നാടൻ പാട്ട് മത്സരത്തിൽ വർഷങ്ങളായി പങ്കെടുക്കുന്ന നൂൽപ്പുഴ കലൂർ രാജീവ് ഗാന്ധി റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഇത്തവണ ആദ്യമായി എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചു. കാട്ടുനായ്ക്ക സമൂഹം വിവാഹത്തിനും വയസ്സറിയിക്കൽ കല്യാണത്തിനും പാടുന്ന പാട്ടുകൾ ഹർദ്ദ മുദ്ദെ എന്നാണ് അറിയപ്പെടുന്നത്. മുദ്ദെ എന്നാൽ വിവാഹം എന്നർത്ഥം. ഈ പാട്ടുകളെ വേദിയിൽ അവതരിപ്പിച്ച മിഥുൻകുമാർ, രാഹുൽ കെ.ആർ. വിഷ്ണു കെ.ആർ., നിത്യ എം.ആർ., ആതിര പി.എസ്., കെ.എ. ഉണ്ണിമായ, എസ്.സനുഷ എന്നിവർക്ക് കാണികൾ നിലക്കാത്ത കൈയ്യടിയാണ് സമ്മാനിച്ചത്.
പട്ടിക വർഗ്ഗ വിദ്യാർത്ഥികൾ മാത്രം പഠിക്കുന്ന സ്കൂളിൽ നാടൻ പാട്ടിന് വേണ്ടി പ്രത്യേക പരിശീലനം തന്നെയുണ്ട്. പൊലിക എന്ന പേരിൽ നാടൻ പാട്ട് പുസ്തകവും തേൻ തുടി എന്ന പേരിൽ വീഡിയോ ആൽബവും നങ്ക പതന ( നമ്മുടെ പാട്ട്) എന്ന പേരിൽ നാടൻ പാട്ട് സംഘവും ഉണ്ട്. തുടിതാളം സംഘത്തിലെ പ്രജോദും പ്രസാദും സ്കൂളിലെ മലയാളം അധ്യാപകനായ എം.പി. വാസുവും ആണ് കുട്ടികൾക്കൊപ്പം സദാ സമയവുമുണ്ട്.
Leave a Reply