എം.ഐ.. ഷാനവാസ് എം.പി.യുടെ ആരോഗ്യനിലയിൽ പുരോഗതി : കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി.
കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയയെ തുടർന്ന് അണുബാധയുണ്ടായ വയനാട് എം.പി. എം.ഐ.ഷാനവാസിന്‍റെ ആരോഗ്യനിലയിൽ മെച്ചപ്പെട്ട പുരോഗതി. ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. കോൺഗ്രസ് ദേശീയ നേതാക്കളെ കൂടാതെ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി , കെ.സി.വേണുഗോപാൽ, ബെന്നി ബെഹനാൻ തുടങ്ങിയവരും ആശുപത്രിയിലെത്തി. ഒക്ടോബർ 31നാണ് കരൾ മാറ്റ ശസ്ത്രക്രിയക്കായി വയനാട് എം പി എം.ഐ.ഷാനവാസിനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മകൾ അമീന ഷാനവാസാണ് കരൾ നൽകിയത്. ശസ്ത്രക്രിയ വിജയമായിരുന്നെങ്കിലും രണ്ട് ദിവസത്തിന് ശേഷം അണുബാധയുണ്ടായതോടെ ആരോഗ്യ പ്രശ്നങ്ങൾ വഷളായി. ഇന്നലെ വൈകുന്നേരത്തോടെ നില ഗുരുതരമായി. എന്നാൽ നിർണായകമായ ഇരുപത്തിനാല് മണിക്കൂർ കഴിഞ്ഞെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടെന്നും ബന്ധുക്കളും നേതാക്കളും അറിയിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ ഇന്നലെ അർധ രാത്രിയോടെ ആശുപത്രിയിലെത്തിയിരുന്നു.യുഡിഎഫ് കൺവീനർ ബെന്നി ബഹന്നാൻ, ഹൈബി ഈഡൻ എം.എൽ.എ, ടി.സിദ്ദീഖ് എന്നിവരും ആശുപത്രിയിലെത്തി. കിഡ്നിയുടെ പ്രവർത്തനം സാധാരണ നിലയിലല്ലാത്തതിനാൽ ഡയാലിസിസ് തുടരുകയാണ്. ഇന്ന് രാവിലെ നല്ല പുരോഗതി ഉണ്ടാവുകയും അൽപ്പം സംസാരിക്കുകയും ചെയ്തു.
Leave a Reply