രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിന് ശുഷ്കാന്തി കാണിച്ച നേതാവ്: വി.എം. സുധീരൻ.
എം.ഐ. ഷാനവാസിൻ്റെ അകാലത്തിലുള്ള വേർപാടിൽ അതിയായി ദുഃഖിക്കുന്നു.
സംവൽസരങ്ങളുടെ ഹൃദയബന്ധമാണ് ഷാനവാസുമായി ഉണ്ടായിരുന്നത്. ഫറൂഖ് കോളേജിൽ അദ്ദേഹം പഠിക്കുമ്പോഴാണ് പരിചയപ്പെടുന്നത്. പിന്നീട് വലിയൊരു സൗഹൃദബന്ധമായി അത് വളർന്നു. കെ.എസ്.യുവിൻ്റെ മുന്നണിപ്രവർത്തകനായി ഷാനവാസ് മാറി. കോഴിക്കോട് ജില്ലാ കെ.എസ്.യു. കമ്മിറ്റിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് കൂടുതൽ വിപുലമായ തലങ്ങളിലേക്ക് അത് വളർന്നു.
കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയാൻ ചെയർമാൻ പദവിയിൽ നന്നായി ശോഭിച്ചു. തുടർന്നങ്ങോട്ട് കെ.എസ്.യു., യൂത്ത് കോൺഗ്രസ്, കോൺഗ്രസ് രംഗത്ത് അവിഭാജ്യ ഘടകമായി മാറി. ഏറ്റവും ഒടുവിലായി കെ.പി.സി.സി. വർക്കിംഗ് പ്രസിഡൻ്റ് പദവി വരെയെത്തി.
മികച്ച സംഘാടകനായ ഷാനവാസ് ഏറെക്കാലം കെ.പി.സി.സിയുടെ പലതലങ്ങളിലും ഭാരവാഹിയായിരുന്നിട്ടുണ്ട്. പാർട്ടിയുടെ നയസമീപനങ്ങൾ മാധ്യമങ്ങളിലൂടെ ജനമധ്യത്തിൽ അവതരിപ്പിക്കുന്നതിൽ അനിതരസാധാരണമായ മിടുക്കാണ് അദ്ദേഹം പ്രകടിപ്പിച്ചത്. പാർലമെൻ്റ് അംഗമെന്ന നിലയിൽ നിയോജകമണ്ഡലത്തിൻ്റെ വികസനകാര്യങ്ങൾക്കൊപ്പം തന്നെ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമെൻ്റിൽ അവതരിപ്പിക്കുന്നതിന് ശുഷ്കാന്തി കാണിച്ചു.
ഇടക്കാലത്ത് ആരോഗ്യനില മോശമായിട്ടും തന്നിലർപ്പിതമായ ചുമതലകൾ നിറവേറ്റുന്നതിൽ നിതാന്ത ജാഗ്രത പുലർത്തിയിരുന്നു. ഷാനവാസിൻ്റെ നേതൃസാന്നിധ്യം ഏറ്റവും ആവശ്യമായ സന്ദർഭത്തിലാണ് ആകസ്മികമായ ഈ വേർപാട്.
ഈ തീരാദുഃഖം താങ്ങാനുള്ള കരുത്ത് അദ്ദേഹത്തിൻ്റെ കുടുംബത്തിനുണ്ടാകട്ടെ. അതിനായി പ്രാർത്ഥിക്കുന്നു.
Leave a Reply