സനലിന്‍റെ ആത്മഹത്യ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണം: യൂത്ത് ലീഗ്
മേപ്പാടി: പ്രളയത്തില്‍ വീട് തകര്‍ന്ന് സര്‍ക്കാര്‍ സഹായം ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത മേപ്പാടി സ്വദേശി സനലിന്‍റെ ഭാര്യക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്നും കുട്ടികളുടെ പഠനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രളയത്തില്‍ തകര്‍ന്ന വീട് അടിയന്തിരമായി പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നും ജില്ലാ യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ ലീഗ് പ്രസിഡന്‍റ് പി പി എ കരീം, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്‍റ് കെ ഹാരിസ്, ഭാരവാഹികളായ ഷമീം പാറക്കണ്ടി, ജാസര്‍ പാലക്കല്‍, നിയോജക മണ്ഡലം പ്രസിഡന്‍റ് സി ടി ഹുനൈസ്, ട്രഷറര്‍ സി കെ ഗഫൂര്‍ എന്നിവര്‍ മരിച്ച സനലിന്‍റെ വീട് സന്ദര്‍ശിച്ചു.
2018 ലെ പ്രളയത്തിൽ ഭാഗികമായി തകർന്ന സനലിൻ്റെ വീട്
2019 -ലെ പ്രളയത്തിൽ പൂർണ്ണമായും തകർന്നിരുന്നു. അടിയന്തിര ധനസഹായമായ 10000 രൂപ പോലും ഇതുവരെ സർക്കാരിൽ നിന്ന് ലഭിച്ചിട്ടില്ല എന്നത് ഏറെ ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സാങ്കേതികത്വം പറഞ്ഞ് വീട് നിഷേധിച്ച മേപ്പാടി ഗ്രാമപഞ്ചായത്തിനും ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിയാനാവില്ല. സന്നദ്ധ സംഘടനകളും വ്യക്തികളും കോടിക്കണക്കിന് രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയിട്ടും സ്ഥലം കണ്ടെത്തി കൊടുക്കാനോ വിട് നിർമ്മിച്ച് നൽകുവാനോ യാതൊരു നടപടിയും സർക്കാർ ഇതുവരെ സ്വീകരിച്ചില്ല. ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല തുടർച്ചയായ പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ട ആയിരകണക്കിനാളുകളാണ് വയനാട് ജില്ലയിൽ ഉള്ളത്. ഇതൊക്കെ ആയിട്ടും കഴിഞ്ഞ ബജറ്റിൽ വയനാടിനെ കരകയറ്റാൻ ഒരു പാക്കേജും സർക്കാർ പ്രഖ്യാപിച്ചിട്ടില്ല. ഇനിയും ഇതുപോലുള്ള സനലുമാർ ഉണ്ടാകാതിരിക്കാൻ സർക്കാര്‍ കണ്ണ് തുറക്കണം. പുത്തുമലയിൽ സർവ്വതും നഷ്ടപ്പെട്ട നിരവധി പേര്‍ വീടും മറ്റ് ധനസഹായങ്ങളുമൊന്നും ലഭിക്കാതെ ഇന്നും പെരുവഴിയിൽ ആണ്. സര്‍ക്കാര്‍തലത്തില്‍ ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ ഉണ്ടായിട്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.
Leave a Reply