ബാർ ലൈസൻസിനെതിരെ യൂത്ത് ലീഗ് കാല്‍ലക്ഷത്തിലധികം വീടുകളില്‍ കണ്ണ് മൂടിക്കെട്ടി ബ്ലാക് ഡേ ആചരിക്കും.
കല്‍പ്പറ്റ: കോവിഡ് 19 മഹാമാരിയില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഇതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയില്‍ ലക്ഷങ്ങള്‍ കോഴവാങ്ങി ജില്ലയില്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും, ഈ ജനദ്രോഹനടപടിയില്‍ പ്രതിഷേധിച്ച് െവെള്ളിയാഴ്ച ജില്ലയിലെ കാല്‍ലക്ഷത്തിലധികം വീടുകളില്‍ കണ്ണ് മൂടിക്കെട്ടി ബ്ലാക് ഡേ ആചരിക്കുമെന്നും യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് കെ ഹാരീസ് ജനറല്‍ സെക്രട്ടറി സി കെ ഹാരിഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് കാലത്ത് വയനാടിന് വേണ്ടത് ബാറുകള്‍ അല്ലെന്നും, ജില്ലയിലെ ജനങ്ങള്‍ക്ക് വിദഗ്ധ ചികിത്സ ലഭിക്കുന്ന മെഡിക്കല്‍ കോളേജും, ആശുപത്രികളും ആണെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. ലോക്ക്ഡൗണ്‍ സമയത്ത് തന്നെ ബാറുകള്‍ക്ക് ദ്രുതഗതിയില്‍ ലൈസന്‍സ് നല്‍കാന്‍ തീരുമാനിച്ചതിന് പിന്നില്‍ സര്‍ക്കാരിന് വ്യക്തമായ അജണ്ടയുണ്ട് എന്നും, ഈ സമയത്ത് ജനങ്ങള്‍ പ്രതിരോധപ്രവര്‍ത്തനങ്ങളിലായതിനാല്‍ സര്‍ക്കാരിന്‍റെ വന്‍ കോഴ വാങ്ങിയുളള ഈ അഴിമതി ശ്രദ്ധിക്കില്ല എന്ന് കരുതിയാണ് നിലവില്‍ ആറ് ബാറുകളുളള കൊച്ചു ജില്ലയില്‍ പുതുതായി ബാറുകള്‍ക്ക് അനുമതി നല്‍കിയത്. ലോക്ഡൗണ്‍ സമയത്ത് ലൈസന്‍സ് നല്കികയാല്‍ ജനങ്ങളുടെ പ്രക്ഷോഭത്തെ ഭയക്കേണ്ടെന്നും, ലോക്ഡൗണിനുശേഷം ബാറുകള്‍ യഥേഷ്ടം തുടങ്ങാന്‍ കഴിയും എന്നുള്ള വ്യാമോഹമാണ് സര്‍ക്കാരിനെ ഇതിനു പ്രേരിപ്പിച്ചത്. ആതുര മേഖല രംഗത്ത് യാതൊരു സൗകര്യവും ഇല്ലാത്ത ഈ പിന്നോക്ക ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് ഇല്ലാത്തത് ജനങ്ങളെ മുഴുവന്‍ വിഷമത്തിലാക്കി ഇരിക്കുകയാണ്. ആകെയുള്ള ആശ്രയമായ ജില്ലാ ആസ്പത്രി കോവിഡ് ഐസലേഷന്‍ ആസ്പത്രിയാക്കി മാറ്റുകയും ചെയ്തു. ഇവിടെ മറ്റു രോഗങ്ങള്‍ക്കുള്ള ചികിത്സക്ക് നിയന്ത്രണം ഉള്ളതിനാല്‍ ആളുകള്‍ ഏറെ ബുദ്ധിമുട്ടുന്നു. ചികിത്സ കിട്ടാതെ മരണം വരെ സംഭവിക്കുന്നു. അതിര്‍ത്തി ജില്ലകളിലെ മെഡിക്കല്‍ കോളേജുകളിലും നിയന്ത്രണം മൂലം പോകാന്‍ കഴിയാത്ത സാഹചര്യത്തിലാണ് വയനാട്ടുകാരുടെ സ്വപ്നമായ മെഡിക്കല്‍ കോളേജിന്‍റെ പ്രാധാന്യം വിളിച്ചോതുന്നത്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ വയനാടിന് ഒരു മെഡിക്കല്‍ കോളേജ് അനുവദിക്കുകയും, തറക്കല്ലിടുകയും ബജറ്റില്‍ ഫണ്ട് വകയിരുത്തുകയും ചെയ്തു. എന്നാല്‍ കോളേജിന് മടക്കിമലയില്‍ സൗജന്യമായി ലഭിച്ച ഭൂമി ജെ എസ് ഐ യെ കൊണ്ട് പാരിസ്ഥിതികാഘാത പഠനം നടത്തി കോളേജ് നിര്‍മ്മിക്കാന്‍ യോഗ്യമല്ലെന്ന് വരുത്തിത്തീര്‍ത്ത് ഇവിടെ നിന്നും മെഡിക്കല്‍ കോളേജ് അട്ടിമറിക്കാനുള്ള ശ്രമത്തിലാണ്. സൗജന്യമായി കിട്ടിയ ഭൂമിക്ക് പകരം കോടികള്‍ വില കൊടുത്ത് ചേലോട് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് ഉള്ള ശ്രമമാണ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ തറക്കല്ലിടുമെന്ന് മന്ത്രി പ്രഖ്യാപിച്ചിട്ടും ഒന്നും നടന്നില്ല. ജില്ലയില്‍ തന്നെ ഏറ്റവും ലോല പ്രദേശമായ വൈത്തിരി പഞ്ചായത്തിലെ ചേലോട് എസ്റ്റേറ്റ് കോടികള്‍ വില കൊടുത്തു വാങ്ങുന്നതിന് പിന്നില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളുടെ റിയല്‍ എസ്റ്റേറ്റ് താല്‍പര്യം ആണെന്നും ഇതിന്‍റെ നടപടികള്‍ പൂര്‍ത്തിയാക്കി കോളേജ് നിര്‍മ്മിക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടിവരും എന്നും, ഇത് മനപൂര്വ്വംവ കോളേജ് ഇല്ലാതാക്കാനുള്ള ശ്രമമാണ്, തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ കോളേജ് തുടങ്ങുമെന്ന് ഗീര്‍വാണം മുഴക്കിയ കല്‍പ്പറ്റ എംഎല്‍എയ്ക്ക് കോളേജിന്‍റെ പ്രാരംഭ പ്രവര്‍ത്തനം ജില്ലാശുപത്രിയിലോ, കല്പ്പമറ്റ ജനറല്‍ ആശുപത്രിയിലോ പോലും തുടങ്ങാന്‍ സാധിച്ചില്ലെന്നും ഇതിന്‍റെ ബുദ്ധിമുട്ട് ഈ കൊറോണ സമയത്ത് ശരിക്കും വയനാട്ടിലെ ജനങ്ങള്‍ അനുഭവിക്കുകയാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി. വയനാടിന്‍റെ പ്രധാനപ്പെട്ട പല വിഷയങ്ങളിലും പുറംതിരിഞ്ഞുനില്‍ക്കുന്ന എംഎല്‍എയും എല്‍ഡിഎഫ് സര്‍ക്കാരും വയനാട്ടില്‍ പുതിയ ബാറുകള്‍ക്ക് അനുമതി നല്‍കാന്‍ കാണിക്കുന്ന താല്‍പര്യത്തിന്‍റെ ഒരംശമെങ്കിലും മെഡിക്കല്‍ കോളേജിന്‍റെ വിഷയത്തില്‍ കാണിക്കാന്‍ തയ്യാറാകണമെന്നും യൂത്ത് ലീഗ് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. വയനാടിന് ബാറല്ല വേണ്ടത് മെഡിക്കല്‍കോളേജ് ആണെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് ശക്തമായ സമരപരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കം കുറിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ഷമീം പാറക്കണ്ടിയും പങ്കെടുത്തു.
Leave a Reply