കബനിയിലെ തോണിക്കടവുകൾ തുറക്കാൻ നടപടി വേണം
പെരിക്കല്ലൂർ: അന്തർ സംസ്ഥാന യാത്രകൾക്ക് ഇളവുകൾ അനുവദിച്ച സാഹചര്യത്തിൽ കബനിയിലെ തോണിക്കടവുകൾ തുറക്കാൻ നടപടി വേണമെന്നാവശ്യം. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പെരിക്കല്ലൂർ, മരക്കടവ്, ഡിപ്പോ എന്നിവിടങ്ങളിലെ തോണിക്കടവുകൾ അടച്ചിട്ടു മാസങ്ങളായി. കർണാടക പ്രവേശനത്തിന് ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ അക്കരെയിക്കരെ പ്രവേശനം ഇല്ലാതായി. കബനിയുടെ ഇരുകരകളിലെയും ഗ്രാമങ്ങളിലെ ജനങ്ങൾ ഇതുമൂലം കഷ്ടതയനുഭവിക്കുന്നു. അനധികൃത പ്രവേശനം തടയാൻ പുഴയുടെ മറുകരയിൽ പകൽ കർണാടക പൊലീ സ് കാവലുമുണ്ട്.
എന്നാൽ ഒട്ടേറെ തൊഴിലാളികൾ കൊട്ടത്തോണി കടന്ന് ജോലിക്കായി ഇക്കരെയെത്തുന്നുണ്ട്. ചെറിയ കൊട്ടത്തോണികളിൽ ആളുകളെ കുത്തിനിറച്ച് അക്കരെയിക്കരെ കടക്കുന്നതും അപകടകരം. തോണികൾ പൂട്ടിയിടുകയും കൊട്ടത്തോണികളിൽ അപകടകരമായി ആളുകൾ പോയി വരികയും ചെയ്യുന്ന സാഹചര്യത്തിൽ കടവുകൾ തുറക്കുന്നതാണു ഗുണകരമെന്ന അഭിപ്രായമുണ്ട്. സ്കൂൾ, കോളജുകൾ തുറക്കുന്നതിനാൽ വിദ്യാർഥികൾക്ക്
എത്താൻ തോണി സർവീസ് വേണമെന്ന ആവശ്യവുമുണ്ട്.
പെരിക്കല്ലൂർ, മുള്ളൻകൊല്ലി, മരക്കടവ്, പുൽപള്ളി എന്നിവിടങ്ങളിലെ സ്കൂളുകളിലും കോളജുകളിലും ബൈരക്കുപ്പ പഞ്ചായത്തിലെ നിരവധി കുട്ടികൾ പഠിക്കുന്നുണ്ട്. കോവിഡിൽ മുടങ്ങിയ പഠനം പുനരാരംഭിക്കാമെന്നു പ്രതീക്ഷയുള്ള വിദ്യാർഥികൾ അങ്കലാപ്പിലാണ്. കർണാടകയിലെ കൃഷിയിടങ്ങളിൽ പോയി വരാനും ആളുകൾ പ്രയാസപ്പെടുന്നു. ഗ്രാമപഞ്ചായത്തുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.
Leave a Reply