സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടിപ്പ് : രണ്ട് പേർ പിടിയിൽ

ബത്തേരി :ബത്തേരിയിലെ സ്വകാര്യ ആശുപത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് 11 ലക്ഷത്തോളം രൂപ തട്ടിയെടുത്ത രണ്ട് പശ്ചിമ ബംഗാള്‍ സ്വദേശികളെ വയനാട് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫും സംഘവും ബംഗാളില്‍ നിന്നും അറസ്റ്റ് ചെയ്തു.ഇന്ത്യ- ബംഗ്ലാദേശ് അതിര്‍ത്തിക്കടുത്തുള്ള ബറാസത്ത് സ്വദേശികളായ ഷൊറാബ് ഹുസൈന്‍(42),തപോഷ് ദേബ്നാഥ് (40) എന്നിവരാണ് പിടിയിലായത്.
ഒടിപി ലഭിക്കുന്നതിനായി ആശുപത്രിയുടെ അക്കൗണ്ടില്‍ ബന്ധിപ്പിച്ചിരുന്ന സിം കാര്‍ഡിന്റെ ഡൂപ്ലിക്കേറ്റ് എറണാകുളം ബിഎസ്എന്‍എല്‍ കസ്റ്റമര്‍ സര്‍വ്വീസ് സെന്ററില്‍ നിന്നും ഉടമയുടെ വ്യാജ ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ച് കരസ്ഥമാക്കിയ പ്രതികള്‍ ഹാക്കിംഗ് വഴി നേടിയ അക്കൗണ്ട് ഉടമയുടെ വ്യക്തി വിവരങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് ട്രാന്‍സാക്ഷന്‍ വഴിയാണ് പണം പശ്ചിമ ബംഗാളിലെ വിവിധ അക്കൗണ്ടിലേക്ക് മാറ്റി എടിഎം വഴി പിന്‍വലിച്ചത്.
കേസ്സ് രജിസ്റ്റര്‍ ചെയ്ത് രണ്ട് മാസത്തോളം തുടര്‍ച്ചയായി അന്വേഷണം നടത്തിയ സൈബര്‍ പോലീസിന് 150 ഓളം സിം കാര്‍ഡുകളും 50 ഓളം ഫോണുകളും അനേകം ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ച് നടത്തുന്ന വലിയ സൈബര്‍ സാമ്പത്തിക തട്ടിപ്പാണ് ഇതെന്ന് മനസ്സിലായി. എല്ലാ ബാങ്ക് അക്കൌണ്ടുകളും സിം കാര്‍ഡുകളും വ്യാജ തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിച്ച് നേടിയെടുത്തതാണ് എന്നും അത് നിര്‍മ്മിക്കുന്ന തപോഷ് ദേബ് നാഥ് എന്ന ആളാണെന്നും സൂചന ലഭിച്ച പോലീസ് വയനാട് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണം വെസ്റ്റ് ബംഗാളിലെ ബറാസത്ത് എന്ന സ്ഥലത്തെത്തി ഒരാഴ്ച്ചയോളം അന്വേഷണം നടത്തിയാണ് ഇന്‍ഡ്യാ ഗവണ്‍മെന്റിന്റെ വിവിധ തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിക്കുന്ന തപോഷ് എന്നയാളെ പിടികൂടിയത്. ഇയാളാണ് ആശുപത്രിയുടെ പേരിലുള്ള സിം കാര്‍ഡിന്റ്‌റെയും പണം മാറ്റിയ അക്കൌണ്ടിന്റ്‌റെയും തിരിച്ചറിയല്‍ രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചത്. ഇയാളില്‍ നിന്നും തിരിച്ചറിയല്‍ രേഖകള്‍ നിര്‍മ്മിക്കാനുപയോഗിച്ച കംപ്യൂട്ടറുകളും പ്രിന്ററും പിടിച്ചെടുത്തു. പ്രതിയില്‍ നിന്നും ലഭിച്ച സൂചനയുടെ അടിസ്ഥാനത്തില്‍ ഹൗറയില്‍ നിന്നും ഈ കേസ്സിലെ തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ ഷൊറൈബ് ഹുസൈനെ പിടികൂടിയത്. ഇയാളില്‍ നിന്നും നൂറുക്കണക്കിന് വ്യാജ ആധാര്‍ കാര്‍ഡുകള്‍ ,പാന്‍കാര്‍ഡുകള്‍, ഡ്രൈവിംഗ് ലൈസന്‍സുകള്‍,വെസ്റ്റ് ബംഗാള്‍ ഗവണ്‍മെന്റിന്റെ വ്യാജ ഹോളോഗ്രാം സ്റ്റിക്കറുകള്‍, എന്നിവ പിടിച്ചെടുത്തു. ഷൊറാബ് ഹുസൈന്‍ എന്നയാളുടെയും കേസ്സിലെ പണം ട്രാന്‍സ്ഫര്‍ ചെയ്ത എംഡി ഷാറുക്ക് എന്നയാളുടെയും പേരിലുള്ള നിരവധി വ്യാജ തിരിച്ചറിയല്‍ രേഖകളും ഇയാളില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.സംഘത്തിലെ മറ്റൊരു പ്രധാനിയായ മുംബൈ സ്വദേശി പ്രതികളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് ഒളിവില്‍ പോയതായി പോലീസ് സംശയിക്കുന്നു.മുമ്പ് ബംഗാളിലെ മദ്ധഗ്രാം പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ 55 ലക്ഷം രൂപ തട്ടിയെടുത്തതിന് കേസ്സുള്ളതായും രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളിലെ പോലീസ് ഈ പ്രതികള്‍ക്കെതിരെ സാമ്പത്തിക തട്ടിപ്പിന് കേസ്സ് രജിസ്റ്റര്‍ ചെയ്ത് പ്രതികളെ അന്വേഷിച്ച് വരികയാണ് എന്നും സൂചനയുണ്ട്.അന്വേഷണ സംഘത്തില്‍ സൈബര്‍ പോലീസ് സ്റ്റേഷനിലെ എഎസ്ഐ ജോയിസ് ജോണ്‍, എസ്.സി.പി.ഒ അബ്ദുല്‍ സലാം കെ.എ, സിപിഒമാരായ ജിസണ്‍ ജോര്‍ജ്ജ്,റിജോ ഫെര്‍ണാണ്ടസ്, സൈബര്‍ സെല്ലിലെ മുഹമ്മദ് സക്കറിയ എന്നിവരും ഉണ്ടായിരുന്നു.



Leave a Reply