ഇരട്ടക്കൊലപാതകം: സംശയമുള്ള ചിലർ നിരീക്ഷണത്തിൽ: കൊലപാതക കാരണം ഉടൻ വ്യക്തമാകുമെന്ന് പൊലീസ്.
കൽപ്പറ്റ: വെള്ളമുണ്ട കണ്ടത്തുവയലിൽ യുവദമ്പതികൾ കിടപ്പുമുറിയിൽ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ബഹുമുഖ സ്വഭാവത്തിലുള്ള അന്വേഷണവുമായി പോലീസ്.വാഴയിൽ ഉമ്മറും ഭാര്യ ഫാത്തിമയും കൊല ചെയ്യപ്പെട്ടതിന് ശേഷം ഇപ്പോഴും വീട്ടിൽ പോലീസ് കാവൽ തുടരുന്നുണ്ട്. സംശയാസ്പദമായ സാഹചര്യങ്ങളിൽ വെള്ളമുണ്ടയിലും പരിസരങ്ങളിലും കാണപ്പെട്ടവരെ ചുറ്റിപ്പറ്റിയും അല്ലാതെയുമുള്ള അന്വേഷണമാണ് നടക്കുന്നത്. പ്രദേശത്തെ നൂറോളം ഇതര സംസ്ഥാന തൊഴിലാളികളെ വെള്ളമുണ്ട പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇവരിൽ മുപ്പതോളം പേരുടെ വിരലടയാളം സ്റ്റേഷനിൽ രേഖപ്പെടുത്തി. ബാക്കിയുള്ളവരുടെ വിരലടയാള പരിശോധന നാളെയും തുടരും.
മാനന്തവാടി ഡി.വൈ.എസ്.പി. എം.കെ. ദേവസ്യയുടെ നേതൃത്വത്തിൽ മുപ്പതംഗ അന്വേഷണ സംഘം രൂപീകരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. മൂന്ന് സ്റ്റേഷൻ ഇൻസ്പെക്ടർമാരും ഇതിൽ ഉൾപ്പെടും.
കൊലപാതകത്തിന്റെ വ്യക്തമായ കാരണം രണ്ട് ദിവസത്തിനകം തിരിച്ചറിയാനാകുമെന്നാണ് പോലീസ് കരുതുന്നത്. മോഷണശ്രമം മാത്രമാണ് ഇതുവരെ ഫോക്കസ് ചെയ്യപ്പെട്ട കാരണമെങ്കിലും ധാരാളം പണക്കാരുള്ള ഈ പ്രദേശത്ത് ഇടത്തരക്കാരുടെ വീട്ടിൽ കയറി കൊല നടത്തിയതും പണവും കൂടുതൽ ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്ന് തെളിയാത്തതും കൊലപാതകത്തിന് മറ്റൊരു കാരണമുണ്ടന്ന് പോലീസ് കരുതുന്നു. ഈ കാരണം കണ്ടെത്തിയാൽ പ്രതിയിലേക്ക് എത്താനുള്ള ദൂരം കുറയുമെന്ന് പോലീസ് പ്രതീക്ഷിക്കുന്നു. ജനങ്ങൾ ആശങ്കാകുലരാണങ്കിലും യഥാർത്ഥ കാരണമറിയാതെ ഇതിനോട് പ്രതികരിക്കാൻ കഴിയില്ലന്ന് ഡി.വൈ.എസ്.പി. എം.കെ. ദേവസ്യ പറഞ്ഞു.
ശാസ്ത്രീയ പരിശോധനകളിലൂടെയും അപഗ്രഥനങ്ങളിലൂടെയും പ്രതിയെ കണ്ടെത്താനാണ് പോലീസ് ശ്രമം.
Leave a Reply