കുടിവെളള വിതരണം പരിശോധന കര്‍ശനമാക്കുന്നു
കൽപ്പറ്റ:
ജില്ലയില്‍ കുടിവെളള വിതരണം നടത്തുന്ന വാഹനങ്ങളില്‍ കുടിവെളളം എന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതും, ഭക്ഷ്യ സുരക്ഷാ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുക്കേണ്ടതാണെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ് അറിയിച്ചു. കൂടാതെ കുടിവെളളം അംഗീകൃത ലാബില്‍ പരിശോധിച്ചതിന്റെ രേഖകളും വാഹനത്തില്‍ സൂക്ഷിക്കേണ്ടതാണ്. 20 ലിറ്റര്‍ ക്യാനുകളില്‍ ഐ.എസ്.ഐ. സര്‍ട്ടിഫിക്കേഷനും, നിയമാനുസൃതമായ ലേബല്‍ വിവരങ്ങളും ഉണ്ടായിരിക്കണം.പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ടുപോകുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാത്ത രീതിയിലുളള മൂടിയുളള വാഹനങ്ങളില്‍ മാത്രം കൊണ്ടുപോകണം. ജ്യൂസ്, ശീതളപാനീയങ്ങള്‍ മുതലായവക്കായി ഉപയോഗിക്കുന്ന ഐസ് ക്യൂബ്‌സ് ഉണ്ടാക്കുന്നതിനുളള വെളളവും നിശ്ചിത ഗുണനിലവാരമുളളതായിരിക്കണം. പൊതുജനാരോഗ്യത്തെ മുന്‍നിര്‍ത്തി മേല്‍ നിര്‍ദ്ദേശങ്ങള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളും കര്‍ശനമായി പാലിക്കേണ്ടതാണ്. മേല്‍ നിബന്ധനകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ ഭക്ഷ്യ സുരക്ഷാ ഗുണനിലവാരനിയമം 2006, റഗുലേഷന്‍സ് 2011 പ്രകാരമുളള നിയമനടപടികള്‍ സ്വീകരിക്കുന്നതാണ് എന്ന് ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി. ജെ വര്‍ഗ്ഗീസ് അറിയിച്ചു. ഉപഭോക്താക്കള്‍ കുടിക്കുന്നതിനും, പാചകാവശ്യങ്ങള്‍ക്കും അംഗീകൃത വിതരണക്കാരില്‍ നിന്ന് മാത്രമെ കുടിവെള്ളം വാങ്ങാവൂ എന്നും അദ്ദേഹം പറഞ്ഞു.
Leave a Reply