പ്രളയം തകർത്തെറിഞ്ഞ തലപ്പുഴ കൈതക്കൊല്ലി വയനാം പാലത്തിന് ശാപമോക്ഷമില്ല: മഴ കാലമായാൽ വാഹനഗതാഗതം മുടങ്ങും
പ്രളയം തകർത്തെറിഞ്ഞ തലപ്പുഴ കൈതക്കൊല്ലി വയനാം പാലത്തിന് ശാപമോക്ഷമില്ല മഴ കാലമായാൽ വാഹനഗതാഗതം മുടങ്ങും.സമീപത്തെ റോഡ് തകർന്നത് നന്നാക്കാത്തതും മഴക്കാലമാവുന്നതോടെ കൈതക്കൊല്ലി -മക്കിമല പ്രദേശത്തുകാർ ഒറ്റപ്പെടുമെന്ന കാര്യം ഉറപ്പ്. അധികൃതർ മുൻകൈ എടുത്ത് മറ്റ് പോംവഴികൾ കണ്ടെത്തിയില്ലങ്കിൽ ഇത് വഴി ഓടുന്ന ഏക സ്വകാര്യ ബസ്സും നിലക്കാനും സാധ്യത.
കഴിഞ്ഞ പ്രളയം തലപ്പുഴ മക്കിമല, കൈതക്കൊല്ലി പ്രദേശത്തുകാർക്ക് മറക്കാൻ പറ്റുന്നതല്ല.ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയം പ്രദേശത്തെ രണ്ട് മനുഷ്യ ജീവനുകൾ അപഹരിച്ചതോടൊപ്പം നാടൊന്നാകെ തകർത്തെറിഞ്ഞാണ് മടങ്ങിയത്. കൈതക്കൊല്ലി വയനാം പാലം തകർന്നതോടൊപ്പം സമീപത്തെ റോഡ് രണ്ടായി മുറിഞ്ഞ് പുഴഗതി മാറി ഒഴുകുകയും ഉണ്ടായി.കൂടാതെ കൈതക്കൊല്ലി റോഡ് ക്വാറി വളവിന് സമീപം ഇടിഞ്ഞ് നിരങ്ങുകയും ഉണ്ടായി. ഇതോടെ കൈതക്കൊല്ലി, മക്കിമല പ്രദേശം ഒറ്റപ്പെട്ട നിലയിലുമായി. പ്രദേശത്തെ നിരവധി കുടുംബങ്ങൾ ഒന്നര മാസത്തോളം ക്യാമ്പുകളിലായിരുന്നു കഴിഞ്ഞു വന്നത്.വാഹന ഗതാഗതങ്ങളും താറുമാറായി.മക്കിമലയിലേക്ക് സർവ്വീസ് നടത്തിയിരുന്ന ഏക സ്വകാര്യ ബസ്സും നിർത്തിയിട്ട സാഹചര്യവുമായി.പിന്നീട് നാട്ടുകാരുടെ ശ്രമഫലമായി തകർന്ന പാലവും താല്ക്കാലിക റോഡും നിർമ്മിച്ച് വാഹനഗതാഗത യോഗ്യമാക്കുകയും ചെയ്തെങ്കിലും നാളിതുവരെ സർക്കാരിൽ നിന്നോ ത്രിതല പഞ്ചായത്തുകളിൽ നിന്നോ ഒരു ഇടപെടലും നടക്കാത്തതിനെ തുടർന്ന് ഇപ്പോഴും വാഹന സർവ്വീസ് നടത്തുന്നുണ്ടെങ്കിലും മഴക്കാലമായാൽ എങ്ങനെ സർവ്വീസ് നടത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അധികൃതർ മുൻകൈ എടുത്ത് പാലവും തകർന്ന റോഡുകളും നന്നാക്കിയില്ലങ്കിൽ വരുന്ന മഴക്കാലത്ത് വീണ്ടും കൈതക്കൊല്ലി, മക്കിമല പ്രദേശത്തു ക്കാർ ഒറ്റപെടുമെന്ന ആശങ്കയിലുമാണ്
Leave a Reply