ബത്തേരിയിൽ ആയിരത്തോളം കുടുംബങ്ങൾ ദുരിതാശ്വാസ ക്യാമ്പിൽ
ബത്തേരി:
കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന മഴയിൽ ബത്തേരി താലൂക്കിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിന്നടിയിലാണ്. വിവിധ പ്രദേശങ്ങളിൽ 28 ക്യാമ്പുകളിലായി 924 കുടുംബങ്ങളാണ് കഴിയുന്നത്. ആകെ 3218 ഓളം ആളുകളാണ് ക്യാമ്പുകളിൽ കഴിയുന്നത്. മഴ ശക്തമായി തുടരുന്നതിനാൽ കൂടുതൽ ആളുകൾ ക്യാമ്പുകളിലേക്ക് എത്തികൊണ്ടിരിക്കുകയാണ്. പലയിടങ്ങളിലും കുടുങ്ങികിടക്കുന്ന ആളുകളെ എത്തിക്കുന്ന ശ്രമങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ 12 മണിക്കൂറിൽ 203 മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മുത്തങ്ങ വഴി ദേശീയപാത 766 ലെ ഗതാഗതം വെള്ളം കയറിയതിനെ തുടർന്ന് ഇപ്പോഴും സ്ഥാപിക്കാനായിട്ടില്ല. പല സ്ഥലങ്ങളിലും വീടുകൾക്ക് മുകളിൽ മരം വീണ് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ വെള്ളത്തിന്നടിയിലാണ്. ബത്തേരി മേഖലയിലെ പ്രധാന പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്.
വെള്ളമുണ്ട വലക്കോട്ടില്‍ പ്രദേശത്ത് കഴിഞ്ഞ രാത്രിയില്‍ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചില്‍. ഏക്കര്‍ കണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ചുപോയി. സമീപത്തെ വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഈ പ്രദേശത്തെ അഞ്ചോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. സിദ്ദീഖ്, ജോണ്‍സണ്‍, പീറ്റര്‍, അനന്തന്‍ നായര്‍. തുടങ്ങിയവരുടെ വീടുകള്‍ക്കാണ് കേടുപാടുകള്‍ സംഭവിച്ചത്.
കനത്ത മഴയിൽ ചുള്ളിയോട് കൃഷിയിടത്തിന്റെ കോൺക്രീറ്റ് സംരക്ഷണഭിത്തി തകർന്നു. ചുള്ളിയോട് അഞ്ചാംമൈൽ ആമിയൻപൊയിൽ അഷറഫിന്റെ കൃഷിയിടത്തിലെ സംരക്ഷണ ഭിത്തിയാണ് തകർന്നത്. 35 മീറ്റർ നീളത്തിലാണ് ഭിത്തി തകർന്നത്.
Leave a Reply