ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യം; കമ്പമലയിലെ താത്കാലിക തൊഴിലാളികളുടെ സമരം രണ്ടാഴ്ച പിന്നിട്ടു
ജോലിയിൽ തിരിച്ചെടുക്കണമെന്നാവശ്യം; കമ്പമലയിലെ താത്കാലിക തൊഴിലാളികളുടെ സമരം രണ്ടാഴ്ച പിന്നിട്ടു
തലപ്പുഴ: കമ്പമല തേയിലത്തോട്ടത്തിലെ താത്കാലിക തൊഴിലാളികളുടെ സമരം രണ്ടാഴ്ച പിന്നിട്ടു. ജോലിയിൽ നിന്ന് ഒഴിവാക്കിയ താത്കാലിക തൊഴിലാളികളാണ് ഇവിടെ രണ്ടാഴ്ചയിലേറെയായി സമരം ചെയ്തുവരുന്നത്. കഴിഞ്ഞ മാസം 17 മുതലാണ് 41 തൊഴിലാളികൾ കമ്പമല വനം വികസന കോർപ്പറേഷൻ്റെ ഓഫീസിന് മുമ്പിൽ സമരം ചെയ്യുന്നത്. ജോലിയിൽ നിന്ന് ഒഴിവാക്കിയ മുഴുവൻ പേരെയും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ്
തൊഴിലാളികൾ സമര രംഗത്തുള്ളത്. ഇതിനിടയിൽ അധികൃതർ തൊഴിലാളികളുമായി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. നിലവിൽ 109 സ്ഥിരം തൊഴിലാളികളാണ് കമ്പമല തേയില തോട്ടത്തിൽ ജോലി ചെയ്യുന്നത്. ഇതിനോടൊപ്പം 41 താത്കാലിക തൊഴിലാളികളും തോട്ടത്തിൽ ഒരു മാസം മുമ്പുവരെ ജോലി ചെയ്തിരുന്നു. തോട്ടത്തിലെ ജോലിയിൽ നിന്ന് നേരത്തെ വിരമിച്ചവരുടെയും, മരിച്ച തൊഴിലാളികളുടെയും ആശ്രിതരാണ് താത്കാലിക തൊഴിലാളികൾ. തോട്ടം നഷ്ടത്തിലായതിനാൽ ഇപ്പോൾ ജോലി നൽകാനാവില്ലെന്ന് കോർപ്പറേഷൻ അധികൃതർ കഴിഞ്ഞ മാസം താത്കാലിക തൊഴിലാളികളെ അറിയിച്ചിരുന്നു. ഇതോടെ ജോലിയില്ലാതായി വരുമാനം നിലച്ച താത്കാലിക തൊഴിലാളികൾ സമര രംഗത്ത് എത്തുകയായിരുന്നു.
കമ്പമലയിലെ ശ്രീലങ്കൻ അഭയാർഥികളും പ്രദേശത്തെ ആദിവാസി വിഭാഗത്തിൽപ്പെട്ടവരുമാണ് തൊഴിൽ നഷ്ടപ്പെട്ടവരിൽ ഏറെ പേരും. ആകെയുള്ള വരുമാനം നഷ്ടപ്പെട്ടതോടെ ഇപ്പോൾ എല്ലാ കുടുംബങ്ങളും പട്ടിണിയിലാണെന്ന് തൊഴിലാളികൾ പറയുന്നു. കോവിഡ് പ്രതിസന്ധി നില നിൽക്കുന്നതിനാൽ മറ്റെവിടെയും തൊഴിൽ ലഭിക്കുന്നില്ല. അതുകൊണ്ടു കുടുംബം ദുരിതത്തിലാണെന്നും തേയില ത്തോട്ടത്തിലെ ജോലിയിൽ തിരിച്ചെടുക്കുന്നതുവരെ സമരം തുടരുമെന്നും ഇവർ പറഞ്ഞു. വിവിധ തൊഴിലാളി യൂണിയനുകളുടെ സഹകരണത്തോടെയാണ് സമരം നടത്തുന്നത്.
Leave a Reply