ഏപ്രില്‍ പതിനൊന്നിന് രാഹുല്‍ ഗാന്ധി ജില്ലയിൽ
കല്‍പ്പറ്റ: ഏപ്രില്‍ പതിനൊന്നിന് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. ലോക്സഭാ എം.പി. സ്ഥാനത്ത് നിന്നും നീക്കം ചെയ്യപ്പെട്ട അദ്ദേഹം കോടതി നടപടികള്‍ക്കും പാര്‍ലമെന്റ് സെക്രട്ടറിയേറ്റിലെ നടപടികള്‍ക്കും ശേഷം ആദ്യമായാണ് വയനാട്ടിലെത്തുന്നത്. 11ന് ഉച്ചക്ക് 3 മണിക്ക് കൈനാട്ടി എം.പി ഓഫീസിന് സമീപം പ്രത്യേകം സജ്ജീകരിച്ച വേദിയില്‍ പൊതുസമുഹത്തെ അംഭിസംബോധനം ചെയ്യും. സമ്മേളനത്തിന്റെ വിജയത്തിനായി നിയോജക മണ്ഡലം നേതൃയോഗങ്ങളും, പഞ്ചായത്ത്തല നേതൃയോഗങ്ങളും പൂര്‍ത്തിയായതായി ജില്ലാ യു.ഡി.എഫ് നേതൃയോഗം അറിയിച്ചു.
ഇന്നും, നാളെയുമായി വാര്‍ഡ്തല കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയാകും. നരേന്ദ്രമോദിയുടെ ഫാസിസ്റ്റ് ഭരണത്തില്‍ രാജ്യത്തെ ജനാധിപത്യം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ലസാഹചര്യത്തിലാണ് വോട്ടര്‍മാരെ കാണാന്‍ രാഹുല്‍ സ്വന്തം മണ്ഡലത്തിലെത്തുന്നതെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. ലോകത്തിന്റെ മുമ്പില്‍ ഇന്ത്യയെ വേറിട്ടുനിര്‍ത്തിയിരുന്ന ഭരണഘടന പോലും ദുരുപയോഗം ചെയ്യുന്ന അതിഭയാനകമായ സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാഹുല്‍ഗാന്ധി എം പിക്കെതിരായ നടപടികളെല്ലാം ആസൂത്രിതമായിരുന്നുവെന്ന സംശയങ്ങളാണ് നടന്ന ഓരോ സംഭവങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തിന് ഗുജറാത്തിലെ സൂറത്തില്‍ കേസ് കൊടുത്തത് മുതല്‍ വിധി വന്നതിന് പിന്നാലെ തിടുക്കപ്പെട്ട് അയോഗ്യനാക്കിയതും, ഔദ്യോഗികവസതി ഒഴിയാന്‍ അവശ്യപ്പെട്ടതും വരെ ഇതിന്റെയെല്ലാം ഭാഗമാണ്. ഫാസിസ്റ്റ്, ഏകാധിപത്യഭരണത്തില്‍ രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്ത തരത്തിലുള്ള സംഭവങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യവിശ്വാസികള്‍ക്ക് ഇതൊരിക്കലും അംഗീകരിക്കാനാവില്ല. രാഹുല്‍ ഗാന്ധിക്കെതിരെയാ കോടതി വിധിക്ക് പിന്നാലെ തന്നെ ജില്ലയിലാകെ വലിയ രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ നടന്നുവരികയാണ്. യു.ഡി.എഫിന്റെ നേതൃത്വത്തിലും ഘടകക്ഷികളുടെയും അവയുടെ പോഷക ഘടകങ്ങളുടെയും നേതൃത്വത്തില്‍ ജില്ല ഇതുവരെ കാണാത്ത സമരപരമ്പരകള്‍ക്കാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. മണ്ഡലത്തിന്റെ വികസനത്തിനായി സഹായകരമായ നിരവധി പദ്ധതികള്‍ ജില്ലയിലെക്കെത്തിച്ച രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ മണ്ഡലത്തിലെ വോട്ടര്‍മാരെല്ലാം അമര്‍ഷത്തിലാണ്. വോട്ടര്‍മാരോട് കേസും തുടര്‍ന്നുള്ള സംഭവങ്ങളും വിശദീകരിച്ച് രാഹുല്‍ കത്തയക്കുമെന്നും നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ചെയര്‍മാന്‍ കെ.കെ അഹമ്മദ് ഹാജി അദ്ധ്യക്ഷത വഹിച്ചു. എന്‍.ഡി അപ്പച്ചന്‍, കെ.കെ വിശ്വനാഥന്‍ മാസ്റ്റര്‍, ടി മുഹമ്മദ്, എം.സി സെബാസ്റ്റ്യന്‍, പി.പി ആലി, വി.എ മജീദ്, റസാഖ് കല്‍പ്പറ്റ, പടയന്‍ മുഹമ്മദ്, അഡ്വ. എന്‍.കെ വര്‍ഗീസ്, എം.എ ജോസഫ്, ടി.ജെ ഐസക് സംസാരിച്ചു.
Leave a Reply