കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ മാലാഖ കുഞ്ഞിന് ഇത് സന്തോഷ നിമിഷം
കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ മാലാഖ കുഞ്ഞിന് ഇത് സന്തോഷ നിമിഷം
കല്ലാേടി: ഇവൾ ദൈവത്തിന്റെ മാലാഖയാണ്. ഒരു സാധാരണ കുടുംബത്തിലേക്ക് പിറന്നുവീണ മാലാഖ. ഇന്നീ മാലാഖ ഏറെ സന്തോഷവതിയാണ്. പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം സ്വന്തമാക്കി നാടിന് അഭിമാനമായി മാറിയിരിക്കുകയാണ് ആൻ എന്ന കൊച്ചു മിടുക്കി.
കല്ലോടി പൂളച്ചാൽ കൂമാക്കിൽ ജോസഫിന്റെയും സിനിയുടെയും രണ്ടാമത്തെ മകളായി ആൻ തെരേസ ജനിക്കുന്നു. അരയ്ക്കുതാഴെ ചലനശേഷിയില്ലാതെയാണ് ഈ മാലാഖ കുഞ്ഞ് പിറന്നു വീണത്. അവളുടെ ഈ പോരായ്മ ഒട്ടും തന്നെ അവളുടെ മാതാപിതാക്കൾക്ക് വേദനയായിരുന്നില്ല .എന്നും ദൈവത്തിന്റെ അനുഗ്രഹമായാണ് ഈ മാതാപിതാക്കൾ മകളെ വളർത്തിക്കൊണ്ടുവന്നത്. സാധാരണ എല്ലാ കുട്ടികൾക്കും ഉള്ളതുപോലെയുള്ള ആഗ്രഹങ്ങളും ആശകളും ആൻ തെരേസയ്ക്കുമുണ്ട്.
കല്ലോടി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ
ഭിന്നശേഷിയുള്ള കുട്ടി ആയ ആൻ മറ്റാരുടെയും സഹായമില്ലാതെ ഇത്തവണത്തെ പത്താംക്ലാസ് പരീക്ഷയിൽ 8 വിഷയങ്ങൾക്ക് എ പ്ലസ് നേടി. 9 എ പ്ലസ് പ്രതീക്ഷിച്ചെങ്കിലും എട്ടെണ്ണം കിട്ടിയതിൽ സന്തോഷം ഉണ്ടെന്നും ആൻ പറയുന്നു. സ്കൂളിലെ അധ്യാപകരുടെ ഏറ്റവും പ്രിയപ്പെട്ട കുഞ്ഞു മാലാഖയാണ് ആൻ. അധ്യാപകർക്ക് ആനിനെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്.
ചെറുപ്പം മുതലേ പാട്ടുപാടാൻ വളരെ മിടുക്കിയായിരുന്നു ആൻ. തന്റെ വേദനകളെ ഒട്ടും കാര്യമാക്കാതെ ആൻ പാട്ടു പഠിക്കാനായി തീരുമാനിച്ചു. മാനന്തവാടി ശ്രീ രഞ്ജിനി മ്യൂസികിൽ സംഗീത അധ്യാപകനായ ദേവദാസിന്റെ കീഴിൽ മൂന്നുവർഷത്തോളം ആൻ സംഗീതം അഭ്യസിക്കുകയും ചെയ്തു. ഇരുന്നു സംഗീതം പഠിക്കാൻ ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് മൂന്നുവർഷംകൊണ്ട് തന്നെ സംഗീതപഠനം ഉപേക്ഷിക്കുകയായിരുന്നു. എന്നാലും സംഗീതത്തോടുള്ള സ്നേഹവും പ്രിയവും ഇപ്പോഴും ഈ കുഞ്ഞുമനസ്സിൽ ഉണ്ട്.
പാട്ടുപാടാൻ മാത്രമല്ല നന്നായി ചിത്രം വരയ്ക്കാനും ആനിന് അറിയാം. പ്രത്യേകം ചിത്രകല അഭ്യസിച്ചിട്ടിലെങ്കിലും നന്നായി ചിത്രം വരയ്ക്കും ഈ കൊച്ചുമിടുക്കി.
ആനിന്റെ പിതാവ് ജോസഫ് ഓട്ടോ ഒടിച്ചും പശു വളർത്തിയുമാണ് ഉപജീവനം നടത്തുന്നത്. മാതാവ് സിനി ജോസഫിന്റെ കൂടെ തന്നെ എല്ലാ ജോലികളിലും സഹായിക്കുന്നു. സഹോദരൻ അഭിനവ് ഇപ്പോൾ പ്ലസ് ടു വിദ്യാർഥിയാണ്.
പ്ലസ് വൺ കൊമേഴ്സ്ഗ്രൂപ്പ് എടുത്ത് സ്വന്തം സ്കൂളിൽ തന്നെ പഠിക്കാനാണ് ആനിന് താല്പര്യം.
Leave a Reply