അർഹരെ ഒഴിവാക്കി പി.എസ്.സി. നിയമനത്തിന് ശ്രമമെന്ന് ഗോത്ര വിഭാഗങ്ങൾ: മാർച്ചും ധർണ്ണയും നടത്തി.
കൽപ്പറ്റ: പട്ടികവർഗ്ഗ വിഭാഗത്തിലെ അടിയ , പണിയ ,കാട്ടുനായ്ക്ക വിഭാഗങ്ങളിൽപ്പെട്ട യുവജനങ്ങൾക്ക് പൊലീസ് ,എക്സൈസ് സേനകളിൽ നിയമനം നൽകുന്നതിന് വേണ്ടി സർക്കാർ പുറത്തിറക്കിയ ഉത്തരവ് അട്ടിമറിച്ച് ഈ വിഭാഗങ്ങളെ ഒഴിവാക്കി നിയമനം നടത്താൻ പി.എസ്.സി. ശ്രമിക്കുന്നുവെന്ന് ആരോപിച്ച് പി.എസ്.സി.ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഈ മൂന്ന് വിഭാഗങ്ങളിൽ നിന്നായി നാലായിരത്തോളം പേർ അപേക്ഷ സമർപ്പിച്ചിരുന്നു. കായിക ക്ഷമതാ പരീക്ഷയുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പട്ടികവർഗ്ഗ വിഭാഗത്തിൽ മുന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിലെ യുവാക്കൾക്കാണ് പരിഗണന കിട്ടിയത്. പി. എസ്.സി. വിതരണം ചെയ്യേണ്ട കായിക ക്ഷമത പരീക്ഷയുടെ മെമ്മോ വിതരണം ചെയ്തത് പട്ടികവർഗ്ഗ വികസന വകുപ്പാണ്. അവഗണനയിൽ പ്രതിഷേധിച്ച് ഗോത്ര ,കേരള പണിയസമാജം, കേരള ആദിവാസി ഫോറം, കാട്ടുനായ്ക്ക സമാജം ,അടിയ യുവസമാജം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൽപ്പറ്റയിലെ ജില്ലാ പി.എസ്.സി. ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഉദ്യോഗാർത്ഥികൾ സമർപ്പിച്ച അപേക്ഷകളുടെ പകർപ്പുകൾ സമരക്കാർ കത്തിച്ചു.
സമരം ഗോത്ര ചെയർമാൻ ബിജു കാക്കത്തോട് ഉദ്ഘാടനം ചെയ്തു. അജയ് പനമരം, ബാലകൃഷ്ണൻ, ബൽറാം., ചന്തുണ്ണി, രാജേന്ദ്ര പ്രസാദ്, മണികണ്ഠൻ, ശശികുമാർ എന്നിവർ പ്രസംഗിച്ചു.
Leave a Reply