ചികിത്സാ സഹായ നിധി: നുണ പ്രചാരണം തിരിച്ചറിയണമെന്ന് കമ്മിറ്റി ഭാരവാഹികൾ
കല്‍പ്പറ്റ: മാനന്തവാടി നഗരസഭയിലെ ഏഴാം ഡിവിഷന്‍ ചോയിമൂല ഡിവിഷനിലെ ഒണ്ടയങ്ങാടി താഴെവീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷീബാറാണി ചികിത്സാ സഹായ നിധിയുമായി ബന്ധപ്പെട്ടുള്ള നുണപ്രചാരണം തിരിച്ചറിയണമെന്ന് ചികിത്സാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2015ലാണ് ഒണ്ടയങ്ങാടി എ.എം സത്യന്‍ ചെയര്‍മാനും, ത്രേസ്യാ കൊടിയംകുന്നേല്‍ കണ്‍വീനറുമായി ഷീബാറാണി ചികിത്സാ സഹായനിധി രൂപീകരിച്ചത്. എന്നാല്‍ ഈ വര്‍ഷം തന്നെ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും, പുതിയ മുനിസിപ്പാലിറ്റിയും കൗണ്‍സിലര്‍മാരും വന്നതിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാമെന്ന് ധാരണയില്‍ ചികിസാ കമ്മിറ്റിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു. ഇതിനിടെ ലഭിച്ച തുക ഷീബയുടെ ഭര്‍ത്താവിന്റെ കൈവശം നല്‍കുകയും ചെയ്തു. എന്നാല്‍ ഇലക്ഷന് ശേഷം കമ്മിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിവിധ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇതിന് തയ്യാറായില്ല. രണ്ടു വര്‍ഷത്തിന് ശേഷം കമ്മിറ്റി വിളിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ സുമിത്ര ബാലന്‍ ചെയര്‍മാനും, ജോസ് മുണ്ടക്കുറ്റി കണ്‍വീനറും, ബാബു കണിയാരം ട്രഷററുമായി പുതിയ കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ചിലര്‍ പ്രദീപിന്റെ കുടുംബത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചത്. പഴയ കമ്മിറ്റി പിരിച്ചു നല്‍കിയ ഉപയോഗിച്ച് കാര്‍ വാങ്ങിയെന്നും, വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്നും ആരോപണമുന്നയിക്കുകയായിരുന്നു. എന്നാല്‍ ഇതെല്ലാം വാസ്ത വിരുദ്ധമാണെന്നും ഭാര്യക്ക് അസുഖ വന്നതോടെ വീട് നിര്‍മ്മാണം നിര്‍ത്തുകയായിരുന്നുവെന്നും, ഭാര്യയെ ആസ്പത്രിയിലെത്തിക്കാനും മറ്റും ഒമാനില്‍ ജോലി ചെയ്യുന്ന സൃഹൃത്താണ് കാര്‍ വാങ്ങി നല്‍കിയതെന്നും അവര്‍ പറഞ്ഞു. ഇരു വൃക്കകളും തകരാറായ ഷീബാറാണി നിലവില്‍ ആഴ്ചയില്‍ രണ്ടു തവണ കല്‍പ്പറ്റിലെ സ്വകാര്യ ആസ്പത്രിയില്‍ ഡയാലിസിസ് നടത്തി വരികയാണ്. വാര്‍ത്താ സമ്മേളനത്തില്‍ പ്രദീപ്, ജോസ് മുണ്ടക്കുറ്റി, കെ.എസ് ബാബു, പി ബേബി എന്നിവര്‍ പങ്കെടുത്തു.
Leave a Reply