കുറിച്യർ മലയിൽ വീണ്ടും ഉരുൾപൊട്ടൽ: മുന്നൂറ് കുടുംബങ്ങൾ ഭീതിയിൽ
കൽപ്പറ്റ: മൂന്ന് ദിവസം മുമ്പ് വൻതോതിൽ ഉൾപൊട്ടൽ ഉണ്ടായ പൊഴുതന പഞ്ചായത്തിലെ കുറിച്യർ മലയിൽ തുടർ ഉരുൾപൊട്ടൽ കാരണം മൂന്നൂറോളം കുടുംബങ്ങൾ ഭീതിയിൽ. പകൽ സമയത്ത് ഉരുൾപൊട്ടൽ ഉണ്ടായതിനാലും തുടക്കത്തിൽ തന്നെ ഓടി രക്ഷപ്പെട്ടതിനാലും അറുപതിലധികം പേർക്ക് ജീവൻ തിരിച്ചു കിട്ടി. .സേട്ടു കുന്നിലും ഉരുൾപൊട്ടൽ ഭീഷണി തുടരുകയാണ്. ജനവാസ കേന്ദ്രമായ കുറിച്യർ മലയിൽ ഒമ്പത് വീടുകൾ പൂർണ്ണമായും പതിനഞ്ച് വീടുകൾ ഭാഗികമായും തകർന്നു. ഇരുപതിലധികം വീടുകൾ വാസയോഗ്യമല്ലാതായി. സേട്ടുക്കുന്നിൽ നാല് വീടുകൾ പൂർണ്ണമായി തകരുകയും നൂറോളം വീടുകളെ ഉരുൾപൊട്ടൽ ബാധിക്കുകയും ചെയ്തു. പാടത്തും പീടിയേക്കൽ പി.പി.മൊയ്തുവിന്റെ വീട് നിന്നിരുന്ന സ്ഥലത്ത് മൺകൂന മാത്രമാണ് കാണാനുള്ളത്. ഇദ്ദേഹത്തിന്റെ ഏഴംഗ കുടുംബം ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു. പത്ത് പശുക്കൾ അടക്കം ഇദ്ദേഹത്തിന്റെ ഡയറി ഫാം മണ്ണിനടിയിലായി.
പുതിയ പറമ്പിൽ ബീക്കുട്ടിയുടെ നിർമ്മാണം അന്തിമ ഘട്ടത്തിലെത്തിയ വീട് തകർന്നടിഞ്ഞു . നിർമ്മാണ തൊഴിലാളിയായ ബീക്കുട്ടിയുടെ മകൻ നൗഫൽ വർഷങ്ങളായി ആരംഭിച്ച വീടു പണിയായിരുന്നു അന്തിമഘട്ടത്തിൽ എത്തി നിൽക്കെ ഉരുൾപൊട്ടലിൽ നാമാവശേഷമായത്.
പുതിയ പറമ്പിൽ ലത്തീഫ് , ഹംസ തെക്കുംപാടൻ ,കുഞ്ഞീമ, വിളയം കാടൻ, ഹാരീസ് മൈതാനിക്കുന്ന് ,സൂപ്പി ചോലക്കൽ , സിദ്ദിഖ് കോടിയാടൻ, എന്നിവരുടെ വീടുകളാണ് പൂർണ്ണമായും തകർന്നത്. സേട്ടുക്കുന്ന് പ്രദേശത്ത് ഉരുൾ പൊട്ടലിൽ സരസ്വതി വിലാസം മുരുക വേലു, പുളിക്കത്തൊടി സുലൈമാൻ, ചിറക്കൽ സുലോചന, ചിറക്കൽ കാർത്തു എന്നിവരുടെ വീടുകൾ പൂർണ്ണമായും തകർന്നു .ഇവിടേക്കുള്ള റോഡുകൾ പാടെ തകർന്നു.നിരവധി വൈദ്യുത പോസ്റ്റുകൾ തകർന്നു വീണു .ഏകദേശം 25 ഹെക്ടർ കൃഷിയിടം ഒലിച്ചുപോയി. കുറിച്യർ മല ഗവ: എൽ.പി. സ്കൂളും ഒറ്റപ്പെട്ടു. കിലോമീറ്ററുകളോളം ദൂരത്തിൽ ഭൂമി ഒലിച്ചുപോയിട്ടുണ്ട്. സൈന്യം ഇവിടെ രക്ഷാപ്രവർത്തനത്തിനെത്തി. താൽകാലികമായ കാൽനടയാത്രക്കുള്ള സൗകര്യം ഒരുക്കി. കുറിച്യർ മല , മേൽമുറി, സേട്ടുക്കുന്ന് എന്നിവിടങ്ങിലെ മൂന്നുറോളം കുടുംബങ്ങൾ വീടുവിട്ടു. ഭീതിയൊഴിയാതെ തിരികെയെത്താൻ കഴിയാത്തതിനാൽ ഇവരെല്ലാം ക്യാമ്പുകളിലും ബന്ധു വീടുകളിലുമാണ്.
( വീട് തകർന്ന ഫോട്ടോ പുതിയ പറമ്പിൽ ബീക്കുട്ടിയുടേതാണ്.)
Leave a Reply