സർക്കാർ ജോലി സ്വപ്നം കണ്ടു :മരണം വിപിനെ നേരത്തെ കൊണ്ടുപോയി
കൽപ്പറ്റ :
സുൽത്താൻ ബത്തേരിയിൽ കാറുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് മറിഞ്ഞ് പി.എസ്.സി.കോച്ചിംഗ് വിദ്യാത്ഥി മരിച്ചു. അമ്പലവയൽ നെല്ലാറച്ചാൽ പുറ്റാട് സ്വദേശി ബിബിൻ (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെ ബത്തേരി മാനിക്കുനിയിലാണ് അപകടം. അപകടത്തിൽ 80- ഓളം പേർക്ക് പരിക്കേറ്റു.
കൽപ്പറ്റയിൽ നിന്നും ബത്തേരിയിലേക്ക് വരുകയായിരുന്ന ഗീതിക ബസും എതിരെ വന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കൽപ്പറ്റ ഭാഗത്തേക്ക് പോകുകയായിരുന്ന കാറുമായി കൂട്ടിയിടിച്ച ബസ് നിയന്ത്രണം വിട്ട് പാതയോരത്തെ മരത്തിലിടിച്ച് മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പിൻ വാതിൽ തുറന്ന് ബസ്സിൽ നിന്നും തെറിച്ചുവീണ ബിബിന്റെ ദേഹത്തേക്ക് ബസ് മറിയുകയായിരുന്നു. സംഭവസ്ഥലത്ത് വച്ച് തന്നെ ബിബിൻ മരണപ്പെട്ടു. ബത്തേരിയിൽ സ്വകാര്യ പി എസ് സി കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥിയാണ് ബിബിൻ.
അപകടത്തിൽപെട്ട ബസിന് ഉടമയുടെ സഹോദരീ പുത്രനാണ് മരിച്ച വിപിൻ. രാവിലെ കോച്ചിംഗ് സെൻറർ ലേക്ക് വന്ന വിപിൻ കൊളഗപ്പാറ വരെ മറ്റൊരു ബസ്സിലായിരുന്നു വന്നത് അപകടത്തിൽപ്പെട്ട ബസ്സിൽ കയറി അഞ്ചു മിനിറ്റിനകം ആയിരുന്നു അപകടം.
ബസ്സുമായി കൂട്ടിയിടിച്ച കാർ ഓടിച്ചിരുന്ന നായ്ക്കട്ടി സ്വദേശി മലബാർ ഗോൾഡ് കൽപ്പറ്റ ഷോറൂം ഹെഡ് അബൂബക്കർ (40) ന് ഗുരതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ 80- ളം പേർക്കാണ് പരിക്കേറ്റത് .ഇവരെ ബത്തേരിയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. രാവിലെ സ്കൂൾ സമയമായതിനാൽ ബസിൽ അധികവും വിദ്യാർത്ഥികളായിരുന്നു. സമീപത്തെ കച്ചവടക്കാരും നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനം അപകടത്തിന്റെ ആഘാതം കുറക്കാൻ കാരണമായി. പരിക്കേറ്റ് വിവിധ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട പലരും വൈകുന്നേരത്തോടെ ആശുപത്രി വിട്ടു. ബസ് അമിത വേഗത്തിലായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സി.സി.ടി.വി ദൃശ്യങ്ങളും അതാണ് സൂചിപ്പിക്കുന്നത്. കൽപ്പറ്റയിൽ നിന്നും ബത്തേരിയിലേക്കും ,തിരിച്ചും പോകുന്ന ബസുകൾ പലപ്പോഴും അമിതവേഗതയിലാണ്. ബസ്സുകൾ തമ്മിൽ മത്സര ഓട്ടം നടത്തി പല അപകടങ്ങൾ ഉണ്ടായിട്ടം ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും വേണ്ട പരിശോധന നടക്കുന്നില്ലെന്നും നാട്ടുകാർ ആരോപിക്കുന്നുണ്ട്.
ജയരാജ് ബത്തേരി
Leave a Reply