കൃഷിയിടത്തിൽ സ്വൈര്യ വിഹാരം നടത്തി കാട്ടാനകൾ; ദുരിതത്തിലായി കർഷകർ
കൃഷിയിടത്തിൽ സ്വൈര്യ വിഹാരം നടത്തി കാട്ടാനകൾ; ദുരിതത്തിലായി കർഷകർ
കൃഷിയിടത്തിൽ വൻ നാശനഷ്ടം
വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടികളില്ലെന്ന് ആക്ഷേപം
പുൽപ്പള്ളി: മരകാവ് പ്രദേശത്ത് കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാന വൻ തോതിൽ കൃഷിയിടങ്ങൾ നശിപ്പിച്ചു. മരകാവ് പള്ളിയുടെ ഉൾപ്പെടെ നിരവധി കൃഷിയിടങ്ങളിലെ കാർഷിക വിളകളാണ് കാട്ടാനകൾ നശിപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശങ്ങളിൽ കൃഷിയിടങ്ങളിൽ കാട്ടാനകൾ സ്വൈര്യ വിഹാരം നടത്തുകയാണ്. സന്ധ്യ മയങ്ങുന്നതോടെ ആനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിലേക്ക് ഇറങ്ങുകയാണ്. ഈ മേഖലയിലെ വനാതിർത്തിയിൽ യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളും ഇല്ല . ഏതാനും ദിവസങ്ങൾക്കു മുമ്പ് പള്ളിയുടെ കൃഷിയിടത്തിൽ കാട്ടാനകൾ വലിയ കൃഷിനാശം വരുത്തിയിരുന്നു. കഴിഞ്ഞ 3 വർഷങ്ങളായി ഈ മേഖലയിൽ വന്യമൃഗങ്ങൾ കൃഷികൾ നശിപ്പിച്ചതിന് നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നും പരാതിയുണ്ട്. മരക്കാപ്പള്ളിക്ക പുറമെ കല്ലുങ്കൽ ബേബി, തോമസ് പുല്ലന്താനി, കൊച്ചുപുരയ്ക്കൽ ഷിജു തുടങ്ങിയ നിരവധി കർഷകരുടെ കൃഷിയിടങ്ങളിൽ കാട്ടാനക്കൂട്ടം വൻ കൃഷിനാശം വരുത്തിയിട്ടുണ്ട്. ഇതിനു മുമ്പ് പലതവണ കൃഷിനാശം സംഭവിച്ചത് സംബന്ധിച്ച് വനംവകുപ്പിന് പരാതിയും അപേക്ഷയും നൽകിയെങ്കിലും യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥർ കൃഷിനാശങ്ങളും കർഷകരുടെ ദുരന്തങ്ങളും വക വെക്കുന്നില്ലെന്നും ആളുകൾ ആരോപിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട അധികാരികൾ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നില്ല. വനത്തിലുള്ള മുഴുവൻ കാട്ടുമൃഗങ്ങളും നാട്ടിലേക്ക് ഇറങ്ങി ജനങ്ങളുടെ നിലനിൽപ്പിനു തന്നെ ഭീഷണി ആകുമ്പോൾ അധികാരികൾ കയ്യും കെട്ടി നോക്കി നിൽക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
Leave a Reply