കുണ്ടും കുഴിയുമായി മാനന്തവാടി ബൈപ്പാസ് റോഡ്; റോഡ് നവീകരണം നടത്താത്ത അധികൃതരുടെ നടപടി വിചിത്രമെന്ന് നാട്ടുകാർ
മാനന്തവാടി: മാനന്തവാടി താലൂക്കിലെ പ്രധാന ബൈപ്പാസ് റോഡായ ചെറ്റപ്പാലം- വള്ളിയൂര്‍കാവ് റോഡ് ഗതാഗതയോഗ്യമല്ലാതായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാന്‍ നടപടി സ്വീകരിക്കാത്ത അധികൃതരുടെ നടപടി വിചിത്രകരമായി മാറുന്നു. 2014ല്‍ കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച റോഡില്‍ പിന്നീട് യാതൊരു വിധ അറ്റകുറ്റപണികളും നടത്തിയിട്ടില്ല. നിത്യേന നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന റോഡാണിത്. കര്‍ണ്ണാടകയില്‍ നിന്നും വരുന്ന യാത്ര വാഹനങ്ങള്‍ ചരക്ക് വാഹനങ്ങള്‍ എല്ലാം തന്നെ നഗരത്തില്‍ പ്രവേശിക്കാതെ ഇതിലൂടെയാണ് കടന്ന് പോകുന്നത്. ഗതാഗത കുരുക്കിന് പരിഹാരമായും റോഡ് ഉപയോഗപ്പെടുത്താറുണ്ട്. മഴ കൂടി പെയ്തതോടെ വലിയ ഗര്‍ത്തങ്ങളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഏറെ അപകടം ക്ഷണിച്ച് വരുത്തുന്നതാണ്.
രാത്രി കാലങ്ങളില്‍ വാഹനങ്ങള്‍ കുഴിയില്‍ വീണ് കേടുപാടുകള്‍ സംഭവിക്കുന്ന തൊടൊപ്പം തന്നെ ഇരുചക്രവാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടം സംഭവിക്കുന്നതും പതിവാണ്. റോഡില്‍ മുഴുവന്‍ ഗര്‍ത്തങ്ങളായതിനാല്‍ തന്നെ കാല്‍നടയാത്രക്കാരും ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.വാഹനങ്ങള്‍ കടന്ന് പോകുമ്പോള്‍ കയറി നില്‍ക്കാന്‍ പോലും കാല്‍നടയാത്രക്കാര്‍ക്ക് കഴിയാത്തതിനും പുറമെ വാഹനങ്ങള്‍ കുഴികളിലിറങ്ങുമ്പോള്‍ ചെളി വെള്ളം തെറിക്കുന്നതും സഹിക്കേണ്ടി വരുന്നു,
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലും നാട്ടുകാര്‍ ശ്രമദാനമായി കുഴികള്‍ അടക്കുകയായിരുന്നു. അടിയന്തിര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു,തിരുനെല്ലി, തൃശ്ശിലേരി, വള്ളിയൂര്‍ക്കാവ് അമ്പലങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. വര്‍ഷങ്ങളായി റോഡിനോട് തുടരുന്ന അവഗണനക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
Leave a Reply