പത്ത് ലക്ഷം രൂപ നൽകും :മഞ്ജു വാര്യർ ഫൗണ്ടേഷനെതിരെയുള്ള നിയമ നടപടി അവസാനിപ്പിച്ചു.
വയനാട്ടില്‍ ആദിവാസികള്‍ക്ക് വീട് നിർമിച്ചുനല്‍കാമെന്ന് വാഗ്ദാനം നല്‍കി മഞ്ജുവാര്യർ ഫൗണ്ടേഷന്‍ വഞ്ചിച്ചെന്ന കോളനി നിവാസികളുട പരാതിയില്‍ ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി നിയമ നടപടികള്‍ അവസാനിപ്പിച്ചു. തിങ്കളാഴ്ച നടന്ന ഹിയറിങ്ങില്‍ സർക്കാറിന് 10 ലക്ഷം രൂപ നല്‍കി കോളനി നവീകരണ പദ്ധതിയില്‍ പങ്കാളിയാകാന്‍ താന്‍ തയ്യാറാണെന്നും കൂടുതല്‍ തുക ചിലവഴിക്കാനാകില്ലെന്നും മഞ്ജു വാര്യർ അഭിഭാഷകൻ മുഖേന രേഖാമൂലം അറിയിച്ചു. സർക്കാർ സഹായത്തിലൂടെയെങ്കിലും പദ്ധതി നടപ്പാകണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്ന് കോളനി നിവാസികള്‍ പ്രതികരിച്ചു. പനമരം പഞ്ചായത്തിലെ പരക്കുനി കോളനിയിലെ 57 കുടംബങ്ങള്‍ക്ക് വീടു നിർമിച്ചുനല്‍കാമെന്നായിരുന്നു മഞ്ജു വാര്യർ ഫൗണ്ടേഷന്‍ കോളനി നിവാസികള്‍ക്ക് രേഖാമൂലം നല്‍കിയ വാഗ്ദാനം. എന്നാല്‍ പിന്നീട് പദ്ധതി നടപ്പാക്കാനുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താനാകില്ലെന്നറിയിച്ച് പദ്ധതിയില്‍നിന്നും പിന്‍മാറി. ഇതിനെതിരെ കോളനി നിവാസികളും പഞ്ചായത്തധികൃരും നല്‍കിയ പരാതികളിലെ നടപടികളാണ് ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി അവസാനിപ്പിച്ചിരിക്കുന്നത്. പരാതിയോടനുബന്ധിച്ചുള്ള ഹിയറിങ്ങിന് നിർബന്ധമായും നേരിട്ട് ഹാജരാകാന്‍ ഫൗണ്ടേഷന്‍ അധികൃതരോട് ലീഗല്‍ സർവീസ് അതോറിറ്റി ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മഞ്ജു വാര്യരുടെ അഭിഭാഷകന്‍ ഹാജരായി. കോളനിയുടെ നവീകരണ പ്രവർത്തനങ്ങള്‍ക്കായി താന്‍ ഇതിനോടകം മൂന്നര ലക്ഷം രൂപ ചിലവഴിച്ചെന്നും എല്ലാ വീടുകളും നവീകരിക്കാനുള്ള തുക ഒറ്റയ്ക്ക് കണ്ടെത്താന്‍ തനിക്കാകില്ലെന്നും മഞ്ജു വാര്യർ ഹിയറിങ്ങില്‍ രേഖാമൂലം അറിയിച്ചു. സർക്കാരിലേക്ക് 10 ലക്ഷം രൂപകൂടി നല്‍കി പദ്ധതിയുമായി സഹകരിക്കാന്‍ താന്‍ തയ്യാറാണ്. അതില്‍കൂടുതല്‍ തുക ചിലവഴിക്കാനാകില്ല, ഈ വിഷയവുമായി ബന്ധപ്പെട്ട് ഇനിയും അപമാനം സഹിക്കാന്‍ കഴിയില്ലന്നും അവർ പറഞ്ഞു.





Leave a Reply