അധികാരികൾ കാണാതെ പോകരുത് : ദുരിതപൂർണമായ ഇവരുടെ ജീവിതം
കൽപ്പറ്റ::തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡ് ശാന്തിനഗർ ആദിവാസി കോളനിയിൽ ഒരു കുടുംബമുണ്ട്. യാതൊരു സുരക്ഷിതത്വം ഇല്ലാത്ത പൊളിഞ്ഞുവീഴാറായ കൂരയ്ക്കു കീഴിൽ അന്തിയുറങ്ങുന്ന ഏഴ് ജീവനുകൾ. രോഗിയായ ഉണ്ണിയും,ഭാര്യ മിനിയും, അഞ്ചു പെൺമക്കളും പന്ത്രണ്ടു വർഷമായി പൊട്ടിയ നിലത്താണ് അന്തിയുറങ്ങുന്നത്. ഈ വീട്ടിൽ ഒരു കട്ടിലോ കിടക്കയോ ഇല്ല. തണുപ്പുകാലം വന്നതോടെ പൊട്ടി പൊളിഞ്ഞ നിലത്ത് പായ വിരിച്ച് ഉറങ്ങുന്ന ഇവരിന്ന് ദുരിതക്കയത്തിലാണ്.പഴക്കം ഏറെയുള്ള പൊളിഞ്ഞ വീട് പൊളിച്ചുമാറ്റി പുതിയ വീടു കെട്ടാനാണ് ഉണ്ണിയുടെ ആഗ്രഹം. ഇതിനായി വർഷാവർഷങ്ങളിൽ അപേക്ഷ നൽകിയെങ്കിലും യാതൊരു നടപടിയും ബന്ധപ്പെട്ടവരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നാണ് ഇവർ പറയുന്നത്.ക്ഷയരോഗി കൂടിയായ ഉണ്ണി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഉണ്ണിയ്ക്ക് ഇപ്പോൾ പഴയ പോലെ പണിയെന്നും എടുക്കാൻ കഴിയില്ല. ഉണ്ണിയുടെ മകളും ക്ഷയരോഗിയാണ്. ഇളയ മകൾക്ക് സ്ഥിരമായി ശ്വാസതടസ്സം ഉണ്ടാവാറുണ്ട്. രോഗത്താൽ വലയുന്ന ഈ കുടുംബത്തിന്റെ ഏക അത്താണി രോഗിയായ ഉണ്ണി മാത്രമാണ്. കൂലിപ്പണിയെടുക്കുന്ന ഉണ്ണിയ്ക്ക് രോഗത്തിനു ശേഷം സ്ഥിരമായി പണിക്കു പോകാനും കഴിയുന്നില്ല. മഴക്കാലമായാൽ മഴവെള്ളം വീട്ടിലെ ചുവരിലൂടെ അകത്തേക്ക് ചോർന്നിറങ്ങും. ഇതൊടെ നിലത്തു കിടക്കുന്ന ഇവരുടെ ജീവിതം അതീവ ദുരിതത്തിലാവും.അധികാരികൾ ഇനിയെങ്കിലും അറിയണം നിസ്സഹായാവസ്ഥയിൽ കഴിയുന്ന ഈ കുടുംബത്തിന്റെ വേദന.
Leave a Reply