കരാറുകാർക്ക് പണം നൽകാതെ സർക്കാർ : ജോലികൾ നിർത്തിവെച്ച് നിയമസഭയിലേക്ക് മാർച്ച്
കല്‍പ്പറ്റ: ഗവ. കരാറുകാരോട് സര്‍ക്കാര്‍ കാണിക്കുന്ന നീതി നിഷേധത്തിനെതിരെ സമരത്തിനൊരുങ്ങി ഓള്‍ കേരള ഗവ. കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍. ആദ്യപടിയായി ഫെബ്രുവരി അഞ്ചിന് പ്രവര്‍ത്തികള്‍ നിര്‍ത്തിവെച്ച് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തുകയാണ് തങ്ങളെന്നും ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ കരാറുകാരുടെ മേല്‍ കരിനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും ഇവര്‍ ആരോപിച്ചു. ട്രഷറി നിയന്ത്രണം പിന്‍വലിക്കുക, നിലവിലെ ലൈസന്‍സ് കാലാവധി അഞ്ച് വര്‍ഷമാക്കുക, കരാറുകാരുടേതല്ലാത്ത കാരണത്താല്‍ ചുമത്തുന്ന പിഴ ഒഴിവാക്കുക, ടാറിന്റെ അധികരിച്ച വില കരാറുകാര്‍ക്ക് അനുവദിക്കുക, മുന്‍പ് അനുവദിച്ച് നല്‍കിയിരുന്നത് പോലെ ഒരു കോടി രൂപ വരെയുള്ള പ്രവര്‍ത്തികള്‍ക്കുള്ള ടാര്‍ അനുവദിച്ച് നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഇവര്‍ സമരത്തിനിറങ്ങുന്നത്. കാലവര്‍ഷത്തിന് ശേഷം കേരളത്തില്‍ ഏര്‍പ്പെടുത്തിയ ട്രഷറി നിയന്ത്രണം മൂലം കരാര്‍ പ്രവര്‍ത്തികളുടെ ഒരു ബില്ലുപോലും മാറ്റി നല്‍കിയിട്ടില്ല. ഇത് സംസ്ഥാനത്തെ ബഹുഭൂരിപക്ഷം വരുന്ന ചെറുകിട കരാറുകാരെയടക്കം സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിയിട്ടിരുക്കുകയാണ്. ടാര്‍ നേരിട്ട് വാങ്ങിക്കുന്നതും വലിയ സാമ്പത്തിക നഷ്ടമാണ് ഇവര്‍ക്കുണ്ടാക്കുന്നത്. എസ്റ്റിമേറ്റ് നിരക്കില്‍ പറയുന്നതിനേക്കാള്‍ 2450 രൂപയോളമാണ് ഒരു ബാരലിന് നിലവില്‍ കരാറുകാരന്‍ അധികമായി നല്‍കുന്നത്. ഒരു ലക്ഷം രൂപയുടെ ടാറിംഗ് പ്രവര്‍ത്തിക്ക് 21400 രൂപ കരാറുകാരന്റെ കീശയില്‍ നിന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഈ നഷ്ടം സര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഉണ്ടായിട്ടില്ല. വിഷയത്തില്‍ അടിയന്തിര ഇടപെടല്‍ ഉണ്ടാവണമെന്നാണ് തങ്ങളുടെ ആവശ്യമെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ജില്ലാ സെക്രട്ടറി പി.കെ അയ്യൂബ്, ട്രഷറര്‍ എം അനില്‍കുമാര്‍, സംസ്ഥാന സമിതിയംഗം സജി മാത്യു എന്നിവര്‍ പറഞ്ഞു.
Leave a Reply