തെരുവ് നായ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരത്തിന് വഴിതെളിയുന്നു: സുപ്രീം കോടതി കമ്മിറ്റി വയനാട്ടിൽ തെളിവെടുപ്പ് നടത്തി.
കൽപ്പറ്റ: വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാരത്തിന് വഴിതെളിയുന്നു.. ഇതു സംബന്ധിച്ച പരാതിയിൽ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി വയനാട്ടിൽ തെളിവെടുപ്പ് നടത്തി. പരാതിക്കാരായ 39 പേരിൽ നിന്നാണ് ജസ്റ്റിസ് സിരിജഗന്റെ നേതൃത്വത്തിൽ തെളിവ് ശേഖരിച്ചത്. വയനാട് ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയും മനുഷ്യാവകാശ നിയമ ശൃംഖല പ്രവർത്തകരും ചേർന്നാണ് തെളിവെടുപ്പിന് അവസരമൊരുക്കിയത്. ഗ്രാമങ്ങളിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചാണ് ഇരകളായവരുടെ കുടുംബങ്ങളിൽ നിന്ന് അപേക്ഷ സ്വീകരിച്ചത്. ലീഗൽ സർവ്വീസ് അതോറിറ്റി മുഖേന അപേക്ഷകൾ കമ്മിറ്റിക്ക് അയച്ചുകൊടുത്തു. തെളിവെടുപ്പിന് ശേഷം ഉത്തരവിനായി സുപ്രീം കോടതിയിൽ സമർപ്പിക്കും. ഉത്തരവ് ലഭിച്ചാൽ ഗ്രാമപഞ്ചായത്തുകൾക്കായിരിക്കും നഷ്ടപരിഹാര തുക നൽകുക. സർക്കാരാണോ ഗ്രാമപഞ്ചായത്തുകളാണോ നഷ്ട പരിഹാരം നൽകേണ്ടത് എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പരാതിക്കാരുടെ പഞ്ചായത്തിൽ നിന്ന് സെക്രട്ടറിമാരെയും തെളിവെടുപ്പിലേക്ക് വിളിച്ചിരുന്നു. കൽപ്പറ്റ ആസൂത്രണ ഭവനിലെ എ. പി.ജെ. മെമ്മോറിയൽ ഹാളിലായിരുന്നു സിറ്റിംഗ്. പതിനായിരം രൂപ മുതൽ ഒരു ലക്ഷം രൂപ വരെയാണ് പലരും നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിട്ടുള്ളത്.
ജസ്റ്റിസ് സിരിജഗനെ കൂടാതെ നിയമവകുപ്പ് സെക്രട്ടറി, ആരോഗ്യ വകുപ്പ് ഡയറക്ടർ എന്നിവരാണ് മറ്റ് കമ്മിറ്റിയംഗങ്ങൾ . ജില്ലാ ജഡ്ജ് വി. വിജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക ഇടപെടലാണ് ജനങ്ങൾക്ക് ആശ്വാസമായത്. ഹ്യൂമൻ റൈറ്റ്സ് ലോ നെറ്റ് വർക്കിൽ നിന്ന് പരാതി കാർക്ക് വേണ്ടി അഡ്വ: ഫെറ ഹാജരായി.
Leave a Reply