ഗൃഹപ്രവേശനത്തിലും ഹരിത പ്രോട്ടോക്കോൾ: മാതൃകയായി ലക്ഷ്മി അമ്മ.
കോറോം ചാലിൽ ഇരഞ്ഞിക്കൽ വീട്ടിൽ ഗൃഹപ്രവേശനത്തിന് എത്തിയവർക്ക് ഒരു അമ്പരപ്പായിരുന്നു ആദ്യം.
വീട്ടിലേക്കുള്ള വഴിയിലെല്ലാം ഹരിത സന്ദേശങ്ങളും നിർദ്ദേശങ്ങളും തേക്കിലയിൽ തോരണങ്ങൾ പ്ലാവില കൊണ്ട്, പ്രവേശന കവാടം ചേമ്പിലയിൽ, ഭക്ഷണത്തിനോ വാഴയിലയും ചില്ലുഗ്ലാസും.
ഹരിത കേരള മിഷന്റെ മാതൃകാ ഹരിത ഗൃഹപ്രവേശനമായി മലയാളം യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയായ അനിൽ കുമാറിന്റെ വീട് കയറിക്കൂടൽ.
പരിസ്ഥിതി സൗഹൃദമായ ജീവിതം നയിക്കണം എന്ന ആശയം ഏവരിലേക്കും എത്തിക്കണം എന്നതാണ് അനിൽ കുമാറിനെ ഇത്തരം ഒരു വേറിട്ട ചിന്തയിലേക്ക് നയിച്ചത്. ആഗ്രഹം അറിയിച്ചപ്പോൾ തന്നെ പ്രോത്സാഹനവുമായി വയനാട് ജില്ലാ ഹരിത കേരള മിഷനും കൂടെയെത്തി.
ജൈവ മാലിന്യം സമീപത്തുള്ള ഫാമിന് കൈമാറാനും ഉപയോഗയോഗ്യമായ പ്ലാസ്റ്റിക് കവറുകൾ വ്യാപാരി വ്യവസായികൾ തന്നെ തിരിച്ചെടുക്കാനും മറ്റ് അജൈവ മാലിന്യങ്ങൾ ഹരിത കർമ സേനക്ക് നൽകാനുമുള്ള സജ്ജീകരണം നടത്തി.
ഹരിത നിയമാവലി പാലിച്ച് ഗൃഹപ്രവേശനം നടത്തിയ ഇരഞ്ഞിക്കൽ ലക്ഷ്മി അമ്മയെയും കുടുംബാംഗങ്ങളെയും തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ഭരണ സമിതി അനുമോദിച്ചു. ചടങ്ങിൽ വാർഡ് മെമ്പറും ക്ഷേമകാര്യ സ്ഥിരം സമിതി ചെയർ പേഴ്സനുമായ കെ എ മൈമൂന , സിന്ധു ഹരികുമാർ , എം ഐ മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു ഹരിത കേരള മിഷൻ പ്രതിനിധികളായ കെ എസ് ആനന്ദ് , കെ പി അർച്ചന , ശാലിനി കൃഷ്ണ എന്നിവർ നേതൃത്വം നൽകി.
Leave a Reply