ബസിന്റെ ട്രിപ്പ‌് മുടക്കം അന്വേഷിച്ച യാത്രക്കാരനോട‌് മുഖ്യമന്ത്രിയെ പരിഹസിച്ച് സംസാരിച്ച കൺട്രോളിങ‌് ഇൻസ‌്പെക്ടർക്ക‌് സസ‌്പെൻഷൻ
ബത്തേരി:
ബസിന്റെ ട്രിപ്പ‌് മുടക്കം അന്വേഷിച്ച യാത്രക്കാരനോട‌് ഫോണിൽ സംസ്ഥാന സർക്കാറിനെയും മുഖ്യമന്ത്രിയെയും അപഹസിച്ച‌് സംസാരിച്ച ബിഎംഎസ‌് നേതാവായ കൺട്രോളിങ‌് ഇൻസ‌്പെക്ടർക്ക‌് സസ‌്പെൻഷൻ. ബത്തേരി ഡിപ്പോയിലെ എം കെ രവീന്ദ്രനെയാണ‌് സസ‌്പെൻഡ‌് ചെയ‌്തത‌്.
ചീരാൽ വഴി കൊഴുവണയിലേക്ക‌് സർവീസ‌് നടത്തുന്ന ഏക കെ.എസ‌്ആർ.ടി.സി ബസിന്റെ ട്രിപ്പുകൾ മുടക്കുന്നത‌് പതിവായിരുന്നു. തിങ്കളാഴ‌്ച ട്രിപ്പ‌് മുടക്കം സംബന്ധിച്ച‌് ഡിപ്പോയിലെ ഫോണിൽ വിളിച്ച‌് ചീരാൽ സ്വദേശിയായ യാത്രക്കാരൻ പരാതി പറഞ്ഞപ്പോൾ ചൊവ്വാഴ‌്ച ബസ‌് അയക്കുമെന്നായിരുന്നു കൺട്രോളിങ‌് ഇൻസ‌്പെക്ടറുടെ മറുപടി. ചൊവ്വാഴ‌്ചയും ബസ‌് എത്താത്തിനാൽ ഡിപ്പോയിൽ വീണ്ടും വിളിച്ച ഇതേ യാത്രക്കാൻ ഇന്ന‌് ബത്തേരിയിലെ മാരിയമ്മൻ ക്ഷേത്രോത്സവം ആണെന്നും ബസില്ലാതെ ആളുകൾ എങ്ങിനെ ഉത്സവത്തിന‌് പോകുമെന്നും ചോദിച്ചപ്പോൾ ബസ‌് അയക്കേണ്ടതില്ലെന്നത‌് സർക്കാർ തീരുമാനം ആണെന്നായിരുന്നു കൺട്രോളിങ‌് ഇൻസ‌്പെക്ടറുടെ മറുപടി. ഏത‌് സർക്കാറിന്റേതാണ‌് തീരുമാനമെന്ന‌് യാത്രക്കാരൻ തിരിച്ച‌് ചോദിച്ചപ്പോൾ എൽഡിഎഫ‌് സർക്കാറിന്റെയും മുഖ്യമന്ത്രിയുടെയും ആണ‌് തീരുമാനമെന്നായിരുന്നു മറുപടി. സർക്കാർ എന്തിനാണ‌് അങ്ങിനെയൊരു തീരുമാനം എടുത്തതെന്ന‌് യാത്രക്കാരൻ ചോദിച്ചപ്പോൾ എൽഡിഎഫ‌് സർക്കാറിന‌് എന്തുത്സവമാണ‌് എന്നതാണ‌് കിട്ടിയ മറുപടി. ഫോൺ സംഭാഷണം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയും കെ.എസ‌്ആർ.ടി.സി അധികൃതർക്ക‌് പരാതി ലഭിക്കുകയും ചെയ‌്തതോടെയാണ‌് അന്വേഷണ വിധേയമായി രവീന്ദ്രനെ സസ‌്പെൻഡ‌് ചെയ‌്തത‌്. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം എക്‌സിക്യുട്ടീവ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Leave a Reply