ചുരത്തിലെ കുരുക്ക്: അടിയന്തര നടപടി വേണം- എം.വി ശ്രേയാംസ് കുമാർ
കല്പറ്റ: താമരശ്ശേരി ചുരത്തിൽ നിരന്തരമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുവാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മുൻ എം.എൽ.എ എം.വി. ശ്രേയാംസ്കുമാർ ആവശ്യപ്പെട്ടു. ദിവസവും ആയിരക്കണക്കിന് യാത്രക്കാരാണ് ചുരത്തിൽ മണിക്കൂറുകളോളം ബുദ്ധിമുട്ട് അനുഭവിക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളെ കൊണ്ടുപോകുന്ന ആംബുലൻസുകൾ പോലും ബ്ലോക്കിൽപ്പെടുന്നു.
ചുരത്തിലെ ഒന്ന്, മൂന്ന്, അഞ്ച്, ആറ്, ഏഴ്, എട്ട്, ചിപ്പിലിത്തോട് എന്നീ വളവുകളിൽ നവീകരണ പ്രവർത്തി നടത്തുവാൻ വേണ്ടി തിരുവമ്പാടി എം.എൽ.എ. ആയിരുന്ന സി. മോയിൻകുട്ടിയും താനും ചേർന്ന് ഉന്നതതലയോഗം വിളിച്ചുചേർക്കുകയും കണ്ടെയ്നർ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി നവീകരണ പ്രവർത്തി ഗതാഗത തടസമില്ലാതെ പൂർത്തിയാക്കുകയും ചെയ്തിരുന്നു.
കൂടാതെ കോഴിക്കോട്, വയനാട് ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ചുചേർത്ത് നവീകരണ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുകയും ഗതാഗതക്കുരുക്ക് ഒഴിവാക്കുകയും ചെയ്തു. നാഷണൽ ഹൈവേ ഓഫീസ് മാറ്റിയത് കൊണ്ടുമാത്രം പ്രശ്നം പരിഹരിക്കാൻ കഴിയില്ല. റോഡ് നന്നാക്കി ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് വേണ്ടത്. ബന്ധപ്പെട്ടവർ ഉന്നതതലയോഗം വിളിച്ചു ചേർത്താൽ ദിവസങ്ങൾക്കകം പരിഹരിക്കാവുന്ന വിഷയമാണിത്. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും എം.വി. ശ്രേയാംസ്കുമാർ ആവശ്യപ്പെട്ടു.
Leave a Reply