കരാറെടുക്കാതെ മാറി നില്‍ക്കുന്ന കരാറുകാരുടെ പ്രവണത അംഗീകരികരിച്ചു കൊടുക്കരുതെന്ന് മന്ത്രി ജി. സുധാകരൻ.
പ്രളയാനന്തര റോഡ് നിര്‍മ്മാണം
ആധുനിക സങ്കേതികതയില്‍ മാത്രം.
കൽപ്പറ്റ:
പ്രളയാനന്തരം പുനര്‍നിര്‍മ്മിക്കുന്ന റോഡുകള്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മാത്രമാണ് നടത്തുകയെന്ന് പൊതുമരമാത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു. ആസൂത്രണഭവനില്‍ ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് നിര്‍മ്മാണപ്രവൃത്തികള്‍ അവലോകനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഡുകള്‍ ദീര്‍ഘകാല ഉപയോഗത്തിനുള്ള ബി.എം.ബി.സി രീതിയിലാണ് നിര്‍മ്മിക്കേണ്ടത്. ഇതിനായി പ്രത്യേക പദ്ധതികള്‍ തയ്യാറാക്കണം. വകുപ്പിന്റെ ഉന്നത തലത്തിലുള്ള തീരുമാനങ്ങളും നിര്‍ദ്ദേശങ്ങളും താഴെ തട്ടില്‍ അറിയിക്കേണ്ടത് ചീഫ് എഞ്ചിനിയര്‍മാരുടെ ഉത്തരവാദിത്തമാണെന്നും മന്ത്രി പറഞ്ഞു. പ്രവൃത്തികള്‍ക്ക് യഥാസമയം ഭരണാനുമതി നേടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണം. ബജറ്റ് വര്‍ക്കുകള്‍ അതത് വര്‍ഷത്തില്‍ തന്നെ പൂര്‍ത്തീകരിക്കണം. ഓരോ സെക്ഷനു കീഴില്‍ വരുന്ന റോഡുകളുടെയും പാലങ്ങളുടെയും നവീകരണപ്രവൃത്തികള്‍ കൃത്യസമയത്ത് പൂര്‍ത്തീകരിക്കണം. കരാറെടുക്കാതെ മാറി നില്‍ക്കുന്ന കരാറുകാരുടെ പ്രവണത അംഗീകരികരിച്ചു കൊടുക്കരുത്. ആധുനിക സംവിധാനങ്ങളും പരിശിലനം ലഭിച്ച തൊഴിലാളികളുമുളള കരാറുകാരെ മാത്രമേ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി പരിഗണിക്കേണ്ടതുളളു. നിര്‍മ്മാണ സ്ഥലത്ത് ഉദ്യോഗസ്ഥരുടെ കൃത്യമായ മേല്‍നോട്ടം വേണമെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ഡിവിഷന്‍ നിരത്തുകളും പാലങ്ങളും വിഭാഗത്തിന് കീഴില്‍ 2018 – 19 സാമ്പത്തിക വര്‍ഷം 24 കോടി രൂപയുടെ 8 ബഡ്ജറ്റ് പ്രവര്‍ത്തികള്‍ക്ക് ഭരണാനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. 2017 – 18 വര്‍ഷത്തില്‍ 27.250 കോടി രൂപയുടെ 14 ബഡ്ജറ്റ് പ്രവൃത്തികള്‍ക്കാണ്് ഭരണാനുമതി ലഭിച്ചത്്. ഇതില്‍ 3 എണ്ണം പുരോഗമിച്ചു വരുന്നു. 8 എണ്ണത്തിന് സെലക്ഷന്‍ നോട്ടീസ് നല്‍കി. മറ്റുളളവയുടെ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ചു വരുന്നതായും അറിയിച്ചു. കിഫ്ബിയില്‍ 8 പ്രവൃത്തികള്‍ക്കായി 256.70 കോടി അനുവദിച്ചതില്‍ 5 പ്രവൃത്തികളുടെ ഡി.പി.ആര്‍ തയ്യാറാക്കി സമര്‍പ്പിച്ചിട്ടുണ്ട്. മലയോര ഹൈവേ ഒന്നാം ഘട്ടത്തിലെ ആദ്യ റീച്ചിന്റെ ഡി.പി.ആര്‍ സാമ്പത്തികാനുമതിക്കും രണ്ടാമത്തെ റീച്ചിന് സാങ്കേതികാനുമതിക്കുളള എസ്റ്റിമേറ്റും സമര്‍പ്പിച്ചിട്ടുണ്ട്. റീ ബില്‍ഡ് കേരളയില്‍ പ്രവൃത്തികള്‍ക്കുളള 120 കോടി രൂപക്കുളള പ്രോപ്പോസല്‍ സമര്‍പ്പിച്ചു. പുനര്‍നിര്‍മ്മിക്കാനുളള 7 പാലങ്ങളുടെ ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ പൂര്‍ത്തിയാതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
യോഗത്തില്‍ കെ.ആര്‍.എഫ്.ബി ചീഫ് എഞ്ചിനിയര്‍ വി.വി ബിനു, നാഷണല്‍ ഹൈവേ ചീഫ് എഞ്ചിനിയര്‍ എം.അശോക് കുമാര്‍, സുപ്രണ്ടിംഗ് എഞ്ചിനിയര്‍മാരായ ഇ.ജി വിശ്വപ്രകാശ്, പി.കെ മിനി , ടി.എസ് സിന്ധു, എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍മാരായ കെ.എം ഹരീഷ്, മുഹമ്മദ് ഇസ്ഹാക്, വിനയരാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Leave a Reply