വൈത്തിരി മുതൽ ലക്കടി വരെ റോഡരികിൽ മാലിന്യം കുമിഞ്ഞുകൂടുന്നു
സിജു വയനാട്.
വൈത്തിരി: വൈത്തിരി മുതൽ ലക്കടി വരെ റോഡിനിരുവശവും മാലിന്യം കുമിഞ്ഞ് കൂടുകയാണ്. പ്രധാനമായും ജില്ല സന്ദർശിക്കാനെത്തുന്ന സഞ്ചാരികൾ നിക്ഷേപിക്കുന്ന മാലിന്യങ്ങളാണധികവും. പ്രളയംമൂലം തകർന്ന ജില്ലയിലെ ടൂറിസം മേഖല ഉണർന്ന് വരുന്ന ഈ സാഹചര്യത്തിൽ ജില്ലയിലേയ്ക്ക് സഞ്ചാരികളുടെ പ്രവാഹമാണ്, അതൊടൊപ്പം അവർ നിക്ഷേപിക്കുന്ന മാലിന്യവും. ചെറു ഗ്രൂപ്പുകളായി ജില്ലയിലെത്തുന്ന സഞ്ചാരികൾ റോഡ് അരികിൽ വാഹനം നിർത്തുന്നതും ഭക്ഷണം കഴിക്കുന്നതും നിത്യേന കാഴ്ചയായി മാറുന്നു. എന്നാൽ ഇത്തരക്കാർ കൊണ്ടുവരുന്ന ഭക്ഷണ പദാർത്ഥങ്ങളും മറ്റ് പ്ലാസ്റ്റിക് പ്ലേറ്റുകളും ആവശ്യം കഴിഞ്ഞാൽ അലക്ഷ്യമായി വലിച്ചെറിയുകയാണ് പതിവ്. അല്ലെങ്കിൽ ഏതെങ്കിലും ചെറു ജല ശ്രോതസുകളുടെ സമീപം കൂട്ടിയിടുന്നു. സ്ഥിരമായി സഞ്ചാരികൾ വാഹനം നിർത്തുന്ന ഇടങ്ങളിലെല്ലാം ഇത്തരത്തിൽ മാലിന്യകൂമ്പാരമാണ്. ജൈവ സമ്പത്തിനു തന്നെ ഭീക്ഷണിയായി തീരുന്ന ഇത്തരം പ്രവർത്തികൾ അവസാനിപ്പിക്കാൻ ജില്ലാ ഭരണകൂടം മുൻപോട്ട് വരണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സഞ്ചാരികൾ വാഹനം നിർത്തുന്ന ഇടങ്ങളിലെല്ലാം പ്രത്യേകം മാലിന്യം നിക്ഷേപിക്കാനുളള സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതൊടൊപ്പം അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കണം. ജില്ലയുടെ പ്രധാന ആകർഷണമാണ് ഇവിടുത്തെ പ്രകൃതി ഭംഗി, എന്നാൽ ഇത്തരം അപക്വതയാർന്ന പ്രവർത്തിയിലൂടെ ഈ പ്രകൃതിയെ തന്നെ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കെതിരെ അധികൃതർ ജാഗരൂകരാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Leave a Reply