പ്രളയാനന്തരം ടൂറിസം മേഖല ഉണർന്നു: സഞ്ചാരികളുടെ എണ്ണം വർദ്ധിച്ചു.
വിനോദസഞ്ചാര മേഖലയിലയില്‍ പുത്തന്‍ ഉണര്‍വ്: സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കുന്നു
മാനന്തവാടി : പ്രളയാനന്തരം വയനാട് ജില്ല വിനോദ സഞ്ചാര മേഖലയിലേക്ക് തിരിച്ച് വരുന്നതായി വിനോദ സഞ്ചാരവകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ ഒ.ആര്‍ കേളുവിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം നിയമസഭയെ അറിയിച്ചത്.
പ്രളയാനന്തരം വയനാട് ജില്ലയില്‍ 2018 ആഗസ്റ്റ് മാസം മുതല്‍ 2019 മാര്‍ച്ച് വരെ 9299 വിദേശ വിനോദ സഞ്ചാരികള്‍ വയനാട് സന്ദര്‍ശിച്ചു. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ് പ്രധാനമായും വിദേശ വിനോദ സഞ്ചാരികളെത്തിയത്. ഈ കാലയളവില്‍ 6622 വിദേശ വിനോദ സഞ്ചാരികളാണ് വയനാട്ടില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത് ഈ വര്‍ഷം ജനുവരിയാണ്. ജനുവരിയില്‍ 2065 വിദേശികള്‍ ഇവിടെയെത്തി.
പ്രളയാനന്തരം വയനാട്ടില്‍ ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിലും വര്‍ദ്ധവ് രേഖപ്പെടുത്തി.5.86 ലക്ഷം ആഭ്യന്തര വിനോദ സഞ്ചാരികളാണ് 2018 ആഗസ്റ്റ് മുതല്‍ ഈ വര്‍ഷം മാര്‍ച്ച് വരെ വയനാട്ടിലെ വിവിധ സ്ഥലങ്ങളില്‍ എത്തിയത്. ഏറ്റവും കൂടുതല്‍ ആഭ്യന്തര വിനോദസഞ്ചാരികൾ എത്തിയത് കഴിഞ്ഞവര്‍ഷം ഡിസംബറിലാണ്. 1.11 ലക്ഷം സഞ്ചാരികള്‍ ഡിസംബറില്‍ ഇവിടെയെത്തി. ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 8.07ശതമാനം വര്‍ദ്ധനവ് മാര്‍ച്ച് അവസാനം വയനാട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രളയാനന്തരം ടൂറിസം മേഖലയില്‍ കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ വിനോദസഞ്ചാര വകുപ്പ് ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.പ്രളയക്കെടുതിമൂലം തകരാറിലായ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങളുടെ പുനര്‍ നിര്‍മ്മാണത്തിനായി 2.09 കോടി രൂപയും സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്.
Leave a Reply