രാഹുൽ ഗാന്ധിയുടെ ഭരണഘടനാ സംരക്ഷണ യാത്രയിൽ അണിനിരന്നത് പതിനായിരങ്ങൾ
കൽപ്പറ്റ. : പൗരത്വ നിയമ ഭേദഗതിക്കെതിരെ രാഹുല്‍ഗാന്ധി നയിച്ച ഭരണഘടനാ സംരക്ഷണയാത്ര ചരിത്രമായി മാറി. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മുപ്പതിനായിരത്തോളം പേരാണ് രാഹുലിന് പിന്നില്‍ അണിനിരന്നത്. കല്‍പ്പറ്റ എസ് കെ എം ജെ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പരിസരത്ത് നിന്നും ആരംഭിച്ച ഭരണഘടനാ സംരക്ഷണയാത്രയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ പോരാട്ടത്തിന് നേതൃത്വം നല്‍കി രാഹുല്‍ഗാന്ധി നയിച്ചപ്പോള്‍ ജില്ലാ ആസ്ഥാനം ജനസാഗരമായി മാറി. രാവിലെ 11 മണിക്ക് ആരംഭിച്ച യാത്ര 45 മിനിറ്റ് നേരം കാല്‍നടയായാണ് പുതിയ ബസ്റ്റാന്റ് പരിസരത്ത് സജ്ജീകരിച്ച വേദിയിലെത്തിയത്. രാഹുല്‍ കടന്നുപോയ രണ്ട് കിലോമീറ്റര്‍ യാത്രയില്‍ റോഡിന്റെ ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിനാളുകളാണ് യാത്ര വീക്ഷിക്കാന്‍ നിലയുറപ്പിച്ചത്. 45 മിനിറ്റോളം കാല്‍നടയായി നടന്നാണ് യാത്ര പുതിയ ബസ്റ്റാന്റ് പരിസരത്ത് അവസാനിച്ചത്. യാത്രയിലുടനീളം പതിവ് പുഞ്ചിരിയോടെ രാഹുല്‍ യാത്ര കാണാനെത്തിയ ജനങ്ങളെ കൈവീശിക്കാണിച്ചു. രാവിലെ എട്ട് മണിയോടെ തന്നെ കല്‍പ്പറ്റയിലേക്ക് ആളുകള്‍ ഒഴുകിയെത്തുകയായിരുന്നു. ജനബാഹുല്യം മുന്‍കൂട്ടിക്കണ്ട് കല്‍പ്പറ്റയില്‍ രാവിലെ 9 മണി മുതല്‍ തന്നെ ഗതാഗതനിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. 10 മണിക്ക് മുമ്പ് തന്നെ യാത്ര ആരംഭിച്ച എസ് കെ എ ജെ സ്‌കൂള്‍ പരിസരം യുവാക്കളെയും സ്ത്രീകളടക്കമുള്ളവരെയും കൊണ്ട് നിറഞ്ഞിരുന്നു. രാഹുല്‍ഗാന്ധിയും മുല്ലപ്പള്ളി രാമചന്ദ്രനും, രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഒരു വാഹനത്തിലാണ് 11 മണിയോടെ റാലിയുടെ മുന്‍നിരയിലെത്തിയത്. എന്നാല്‍ ഈ മുന്‍നിരക്ക് മുമ്പില്‍ തന്നെ വന്‍ജനക്കൂട്ടം രാഹുലിനെ കാണാനും അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനും കാത്ത് നിന്നിരുന്നു. മുന്‍നിരയില്‍ അനൗണ്‍സ്‌മെന്റ് വാഹനവും, മാധ്യമപ്രവര്‍ത്തകരുടെ വാഹനവും അതിന് പിന്നിലായി രാഹുല്‍ഗാന്ധിയും നേതാക്കളും അണിനിരന്നു.
യു.ഡി.എഫ്. വനിതാ വിഭാഗം ഭാരവാഹികളായ ചിന്നമ്മ ജോസിന്റെയും ബഷീറാ അബുബക്കറിന്റെയും നേതൃത്വത്തിൽ ഏഴായിരത്തോളം വനിതകളും യാത്രയിൽ പങ്കാളികളായി.
Leave a Reply