നെല്ലിയമ്പം ഇരട്ടക്കൊലപാതകം; രണ്ട് മാസം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്
നെല്ലിയമ്പം ഇരട്ടക്കൊലപാതകം;
രണ്ട് മാസം പിന്നിട്ടിട്ടും പ്രതികൾ കാണാമറയത്ത്
കൽപ്പറ്റ: നെല്ലിയമ്പം ഇരട്ടക്കൊലപാതകം നടന്ന് രണ്ട് മാസം തികയുമ്പോഴും പ്രതികൾ കാണാമറയത്ത്. കൊലപാതകം നടന്ന് ഇത്രയും ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ പോലീസ് ഇരുട്ടില്‍ തപ്പുന്നു. ജൂൺ 10ാം തീയതി രാത്രിയാണ് റിട്ടയേര്‍ഡ് കായികാധ്യാപകന്‍ നെല്ലിയമ്പം പത്മാലയത്തില്‍ കേശവന്‍ മാസ്റ്ററും (72), ഭാര്യ പത്മാവതിയും (68) മുഖംമൂടി ധാരികളുടെ ആക്രമണത്തില്‍ കുത്തേറ്റ് മരിച്ചത്. കൊലപാതകത്തെ തുടർന്ന് മാനന്തവാടി ഡി വൈ എസ് പി, എ പി ചന്ദ്രന്‍ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ചില സൂചനകളല്ലാതെ പ്രതികളിലേക്ക് നേരിട്ടെത്തുന്ന തെളിവുകൾ ലഭിച്ചില്ല. പോലീസ് സംഘം നാട്ടുകാരെയും ബന്ധുക്കളെയും മറ്റും നിരവധി തവണ ചോദ്യം ചെയ്യുകയും നിരവധി പേരുടെ വിരലടയാളങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍ നിന്നോ വീട്ടില്‍ നിന്നോ ആഭരണങ്ങളോ പണമോ നഷ്ടപ്പെട്ടിട്ടില്ല. അതിനാല്‍ തന്നെ കൊലക്ക് പിന്നിലെ കാരണങ്ങള്‍ വ്യക്തമല്ല. വിവിധ കേസുകളിലെ പ്രതികള്‍, നാട്ടുകാര്‍, ബന്ധുക്കള്‍, അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ നിരവധി പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. അതേസമയം കൊലപാതകം നടന്ന പ്രദേശങ്ങളിൽ അടുത്തിടയായി നടക്കുന്ന മോഷണ ശ്രമങ്ങളും നാട്ടുകാരെ ആശങ്കയിലാഴ്ത്തി. കൊലപാതകം നടന്ന വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയുള്ള മറ്റൊരു വീട്ടുമുറ്റത്ത് വാഹനത്തില്‍ എത്തിയ അജ്ഞാത സംഘവും പ്രദേശത്ത് ഭീതി പരത്തുകയുണ്ടായി. അന്വേഷണത്തിൽ പുരോഗതി ഉണ്ടാവത്തതിനാൽ കേസന്വേഷണം ഉന്നത ഏജൻസിക്ക് കൈമാറണമെന്ന ആവശ്യവും ശക്തമാവുകയാണ്.
Leave a Reply