ഉദ്യോഗസ്ഥരുടെ തടസ്സ വാദങ്ങളെ മറികടന്നാണ് കർഷക ക്ഷേമ ബോർഡ് നിയമമാക്കിയതെന്ന് മന്ത്രി സുനിൽ കുമാർ.
വയനാടിൻറെ നട്ടെല്ല് കാപ്പി കൃഷി; പ്രഥമ പരിഗണന കർഷകന് : കൃഷി മന്ത്രി വി.എസ് സുനിൽകുമാർ
കൽപ്പറ്റ:വയനാടിൻറെ നട്ടെല്ല് കാപ്പികൃഷിയെന്ന് മന്ത്രി വി എസ് സുനിൽകുമാർ. ലോകനിലവാരത്തിൽ മികവ് സൃഷ്ടിക്കാൻ വയനാടൻ കാപ്പിക്ക് കഴിയും.കാപ്പി കർഷകർ ഈ രംഗം വിട്ടു പോകുന്നത് തടയണമെന്ന് മന്ത്രി. കാർഷികരംഗത്തെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് നടത്തുന്ന പ്രീ വൈഗ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷകരുടെ സാമ്പത്തികനില ഉയർത്താൻ വേണ്ട നടപടികൾ സ്വീകരിക്കുന്നുണ്ട്. വയനാടിൻറെ കാർഷിക മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നു. കുരുമുളക്, ഏലം, മഞ്ഞൾ എല്ലാം അതിനുദാഹരണമാണ്. ഇനി കാപ്പി കൂടി നശിച്ചാൽ വയനാട് ഉണ്ടാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രാഥമിക ഉല്പാദനത്തിൽ നിന്നും മാറി കർഷകന് മൂല്യവർധിത ഉൽപാദന രംഗത്തും മെച്ചം ഉണ്ടാകണം. കർഷകന് മൂല്യം കുറച്ചു നൽകുന്ന പ്രവണത അവസാനിപ്പിക്കണം. കൂടുതൽ സാങ്കേതിക വിദ്യയും കർഷകരിലേക്ക് എത്തിക്കണം. കാർഷികമേഖലയെ സംരക്ഷിക്കുന്നതിനായി ബോധപൂർവ്വവും നിരന്തരവുമായ ഇടപെടൽ തന്നെ നടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി 10 ലക്ഷം രൂപ എക്സ്പോയ്ക്ക് നൽകാൻ തീരുമാനമായിട്ടുണ്ട്. നിലവിലുള്ള ഏത് കമ്പനിക്കും വെല്ലുവിളി സൃഷ്ടിക്കാൻ വയനാടൻ കാപ്പിക്ക് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃഷി മന്ത്രി ഉദ്ഘാടനം ചെയ്ത ചടങ്ങ് കൽപ്പറ്റ എംഎൽഎ സി കെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രദർശന സ്റ്റാൾ ഉദ്ഘാടനം മാനന്തവാടി എം.എൽ.എ ഒ ആർ കേളു നിർവഹിച്ചു. ഡോക്യുമെൻററി പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ബി നസീമ നിർവഹിച്ചു. മുൻസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ് , കോപ്പി ഗ്രോവേഴ്സ് അസോസിയേഷൻ പ്രസിഡണ്ട് പ്രശാന്ത് രാജേഷ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഉഷാ തമ്പി, തുടങ്ങി നിരവധി രാഷ്ട്രീയ കക്ഷി നേതാക്കൾ സംബന്ധിച്ചു. കേരള സർക്കാർ കാർഷിക വികസന കാർഷികക്ഷേമ വകുപ്പും,കേരള കോഫി അഗ്രോ എക്സ്പോയും സംയുക്തമായി നടത്തുന്ന പ്രീവൈഗ നാളെ സമാപിക്കും.
റിപ്പോർട്ട്: ആര്യ ഉണ്ണി
Leave a Reply