എം.ടി.ബി കേരള: അന്തര്‍ദേശീയ വിഭാഗത്തില്‍ പുരുഷൻമാർക്കൊപ്പമെത്താൻ രണ്ട് വനിതകളും
കല്‍പറ്റ-യൂണിയന്‍ സൈക്ലിസ്റ്റ് ഇന്റര്‍നാഷണലിന്റെ(യു.സി.ഐ) അംഗീകാരത്തോടെ ഇന്ത്യയില്‍ ആദ്യമായി മാനന്തവാടി പ്രിയദര്‍ശിനി എന്‍വയറണ്‍സില്‍ 22നു നടക്കുന്ന അന്തര്‍ദേശിയ ക്രോസ് കണ്‍ട്രി സൈക്ലിംഗ് മത്സരത്തില്‍ പുരുഷ•ാര്‍ക്കൊപ്പം കൊമ്പുകോര്‍ക്കാന്‍ രണ്ടു വനിതകളും. ജര്‍മനിയില്‍നിന്നുള്ള നെയ്മ മാഡ്‌ലണ്‍, നേപ്പാളില്‍നിന്നുള്ള ലക്ഷ്മി വഗാര്‍ എന്നിവരാണ് പുരുഷ•ാര്‍ക്കൊപ്പം മത്സരിക്കുകയെന്നു സൈക്ലിഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സെക്രട്ടറി ജനറല്‍ മനീന്ദര്‍പാല്‍ സിംഗ്, ഡി.ടി.പി.സി മെംബര്‍ സെക്രട്ടറി ബി.ആനന്ദ്, കെ.എ.ടി.പി.എസ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ മനേഷ് ഭാസ്‌കര്‍ എന്നിവര്‍ അറിയിച്ചു.
എം.ടി.ബി കേരളയുടെ കഴിഞ്ഞ അഞ്ചു പതിപ്പുകളിലും അന്തര്‍ദേശീയതലത്തില്‍ പുരുഷന്മാര്‍ മാത്രമാണ് മത്സരിച്ചത്. ഇതാദ്യമായാണ് വനിതാസാന്നിധ്യം. രാവിലെ ഒമ്പതിനു തുറമുഖ-പുരാവസ്തു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഫഌഗ് ഓഫ് ചെയ്യുന്ന അന്താരാഷ്ട്ര മത്സരത്തില്‍ ഇന്ത്യ, അര്‍മേനിയ, ബഹ്‌റൈന്‍, കാനഡ, ജര്‍മനി, മലേഷ്യ, മാലി ദ്വീപ്, മ്യാ•ര്‍, നേപ്പാള്‍, ശ്രീലങ്ക, സിംഗപ്പൂര്‍, ഉസ്ബക്കിസ്താന്‍ എന്നീ രാജ്യങ്ങളില്‍നിന്നായി സ്ത്രീകള്‍ അടക്കം 17 പേരാണ് മത്സരിക്കുന്നത്. ഇന്ത്യയില്‍നിന്നു മൂന്നു മത്സരാര്‍ഥികളാണുള്ളത്. പ്രിയദര്‍ശിനി തേയിലത്തോട്ടത്തിലെ 4.8 കിലോമീറ്റര്‍ ട്രാക്കിലാണ് മത്സരം. ലാപ്പുകളുടെ എണ്ണം യു.സി.ഐ തീരുമാനിക്കും. എട്ടു രാജ്യങ്ങളില്‍നിന്നുള്ള സൈക്ലിസ്റ്റുകള്‍ പങ്കെടുത്ത കഴിഞ്ഞവര്‍ഷത്തെ മത്സത്തില്‍ എട്ട് ലാപ്പുകളാണ് ഉണ്ടായിരുന്നത്.
കേരള ടൂറിസം വകുപ്പന്റെ നേതൃത്വത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തയി സംഘടിപ്പിക്കുന്നതാണ് എം.ടി.ബി കേരള. ട്രാക്കിന്റെ ഗുണനിലവാരം ഉള്‍പ്പെടെ പരശോധിച്ചാണ് യു.സി.ഐ അക്രഡിറ്റേഷന്‍ അനുവദിച്ചത്. യു.സി.ഐയുടെ മൗണ്ടന്‍ ടെറൈന്‍ ബൈക്ക് റേസ് കലണ്ടറില്‍ ഇടംപിടിച്ചത് വയനാട്ടിലെ ലോക നിലവാരമുള്ള സൈക്കിള്‍ ട്രാക്കിനെക്കുറിച്ചു ലോകം അറിയുന്നതിനാണ് വഴിയൊരുക്കിയത്.
അന്തര്‍ദേശീയ മത്സരത്തിനു പിന്നാലെയാണ് ദേശീയതലത്തില്‍ പുരുഷനമാര്‍ക്കും സ്ത്രീകള്‍ക്കും വെവ്വേറ മത്സരം. 61 പുരുഷന്മാരും 18 സ്ത്രീകളും മത്സരത്തിനു രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്കു പുറമേ അമേച്വര്‍ വിഭാഗം മത്സരത്തില്‍ ഒന്ന്, രണ്ട്, മൂന്നു സ്ഥാനം നേടുന്നവരും ദേശീയതലത്തില്‍ മാറ്റുരയ്ക്കും. ഒരു ദിവസത്തെ താത്കാലിക ലൈസന്‍സ് അനുവദിച്ചാണ് മത്സരത്തില്‍ പങ്കെടുക്കാന്‍ ഇവര്‍ക്കു അവസരം നല്‍കുന്നത്. അമേച്വര്‍ വിഭാഗം ഫൈനല്‍ ശനിയാഴ്ച രാവിലെ ഒമ്പതിനാണ്. നാലു വനിതകള്‍ അടക്കം 61 പേര്‍ അമേച്വര്‍ വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രിയദര്‍ശിനി എസ്റ്റേറ്റില്‍ ആരംഭിച്ച് കുറുവ ദ്വീപ് പരിസരം വഴി 38 കിലോമീറ്റര്‍ സഞ്ചരിച്ച് സ്റ്റാര്‍ട്ടിംഗ് പോയിന്റില്‍ തിരിച്ചെത്തുന്ന വിധത്തിലാണ് ട്രാക്ക്.
പ്രിയദര്‍ശിനി എന്‍വയറണ്‍സിലെ സ്ഥിരം സൈക്കിള്‍ ട്രാക്ക് ഗംഭീരമാണെന്നു മനീന്ദര്‍സിംഗ് പാല്‍ പറഞ്ഞു. നൈസര്‍ഗിക പ്രതിബന്ധങ്ങള്‍ ട്രാക്കിന്റെ പ്രത്യേകതയാണ്. ഇതു നിലനിര്‍ത്തിയായിരിക്കും തുടര്‍ന്നുള്ള വര്‍ഷങ്ങളിലും മത്സരം. യു.സി.ഐയുടെ ലെവല്‍ ടു അക്രഡിറ്റേഷനാണ് എം.ടി.ബി കേരളയ്ക്കു ലഭിച്ചത്. ക്ലാസ് വണ്‍ അക്രഡിറ്റേഷന്‍ നേടുന്നതിനു സൈക്ലിഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply