കാരക്കണ്ടി സ്ഫോടനം; പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
കാരക്കണ്ടി സ്ഫോടനം;
പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി
സുൽത്താൻ ബത്തേരി : കാരക്കണ്ടിയിൽ മൂന്നു വിദ്യാർഥികൾ അതിദാരുണമായി മരിക്കാനിടയായ സ്ഫോടനത്തിന്ന് ഉത്തരവാദികളെ കണ്ടെത്തുന്നതിന് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. വിഷയത്തിൽ പൊലീസ് കാണിക്കുന്ന അലംഭാവവും അനാസ്ഥയും അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും രാഷ്ട്രീയ പാർട്ടികളുടെയും ജനപ്രതിനിധികളുടെയും ദുരൂഹമായ മൗനം അപലപനീയമാണെന്നും വയനാട് പ്രകൃതിസംരക്ഷണ സമിതി ആരോപിച്ചു. പൊലീസ് ഇതുവരെ ഗൗരവമായി ഈ കേസ്സ് അന്വേഷിക്കുകയോ ആരെയെങ്കിലും ചോദ്യം ചെയ്യുകയോ ചെയ്തിട്ടില്ല.
വയനാട്ടിൽ കരിങ്കൽ ക്വാറികൾ നടത്തുന്നവർക്കു മാത്രമെ വൻതോതിൽ സ്ഫോടകവസ്തുക്കൾ സൂക്ഷിക്കാനും ഉപയോഗിക്കാനും അനുവാദം ഉള്ളൂ. പടക്കക്കച്ചവടക്കാർക്കും ക്വാറി ഉടമകൾക്കും മാത്രമാണ് എക്സ്പ്ലോസീവ് ലൈസൻസുള്ളത്. പടക്കക്കച്ചവടക്കാർക്ക് പടക്ക സാമഗ്രികളല്ലാതെ സ്ഫോടകവസ്തുക്കൾ മൊത്തമായി ലഭിക്കുകയുമില്ല. മൂന്ന് കുടുംബങ്ങളുടെ നെടുംതൂണുകൾ ആകേണ്ടിയിരുന്ന വിലപ്പെട്ട കൊച്ചു ജീവനുകൾ നഷ്ടപ്പെടാൻ കാരണക്കാരായവരെ ഉടനെ കണ്ടെത്തി നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ പ്രാപ്തിയും വൈദഗ്ദ്യവുമുള്ളരെ ചേർത്ത് പ്രത്യേക പൊലീസ് അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ആശ്യപ്പെട്ടുകൊണ്ട് പ്രകൃതിസംരക്ഷണ സമിതി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്തെഴുതിയതായും സമിതി പ്രസിഡണ്ട് എൻ. ബാദുഷ, സെക്രട്ടറി തോമസ്സ് അമ്പലവയൽ എന്നിവർ അറിയിച്ചു.
Leave a Reply