കർഷകനെ ഞെരുക്കിയ സംസ്ഥാന ബഡ്ജറ്റ് പഞ്ചായത്ത് തലത്തിലേക്ക് തരംതാണു. – പി.കെ.ജയലക്ഷ്മി.
മാനന്തവാടി: കാർഷിക വിള തകർച്ചയും വില തകർച്ചയും രൂക്ഷമായതോടെ അനുദിനം കൃഷി ഉപേക്ഷിക്കേണ്ടി വരുന്ന കർഷകനെ കൂടുതൽ ഞെരുക്കുന്നതാണ് 2018-ലെ സംസ്ഥാന ബഡ്ജറ്റ് എന്ന് മുൻ മന്ത്രിയും കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗവുമായ പി.കെ. ജയലക്ഷ്മി പ്രതികരിച്ചു.
ജൈവ മുന്നേറ്റം നടത്തുന്ന കേരളത്തിൽ എല്ലാ ജില്ലകൾക്കും കൂടി ജൈവകൃഷി പ്രോത്സാഹനത്തിന് വെറും പത്ത് കോടി രൂപ നീക്കിവെച്ച് സംസ്ഥാന ബഡ്ജറ്റിനെ പഞ്ചായത്ത് ബഡ്ജറ്റ് ആക്കി തരം താഴ്ത്തിയെന്ന് അവർ കുറ്റപ്പെടുത്തി. കേര നാടായ സംസ്ഥാനത്ത് നാളീകേര കൃഷി നാശത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. നാളികേര കൃഷി വ്യാപിപ്പിക്കുന്നതിന് 50 കോടി രൂപ മാത്രം മാറ്റി വെച്ച് കർഷകനെ അവഹേളിക്കുകയാണ് ധനമന്ത്രി ചെയ്തത്. നെൽകൃഷിക്കാരെയും കാപ്പി, കുരുമുളക് കൃഷിക്കാരെയും കർഷകരായി പോലും പരിഗണിച്ചില്ല.
വയനാട് പാക്കേജിന് 28 കോടി രൂപ മാത്രം അനുവദിച്ച് മറ്റെല്ലാ മേഖലയിലും വയനാടിനെ അവഗണിച്ചു. വയനാട് പാക്കേക്കിനായി കഴിഞ്ഞ ബഡ്ജറ്റിൽ അനുവദിച്ച 19 കോടി രൂപയിൽ എത്ര രൂപ ഇതുവരെ ചിലവഴിച്ചുവെന്നും എത്ര കർഷകർക്ക് പാക്കേജിന്റെ ഗുണം ലഭിച്ചുവെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കണം. കണ്ണിൽ പൊടിയിട്ട് പറ്റിക്കാനുള്ള തന്ത്രം മാത്രമാണ് വയനാട് പാക്കേജ് എന്ന പേരെന്നും ജയലക്ഷ്മി ആരോപിച്ചു.
കേന്ദ്ര ഗവൺമെന്റിന് പിന്നാലെ സംസ്ഥാന സർക്കാരും കൈയ്യൊഴിത്ത വയനാട്ടിലെ ജനങ്ങൾക്ക് വൻ നിരാശയാണ് ബഡ്ജറ്റ് അവതരണത്തിലൂടെ ധനമന്ത്രി നടത്തിയതെന്നും ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു.
Leave a Reply