തൊഴിലുറപ്പ് ജോലിക്ക് പോയ വീട്ടമ്മയെ വളർത്തുനായ്ക്കൾ ആക്രമിച്ച് കൊന്നു.സംഭവം വൈത്തിരിയിൽ
കൽപ്പറ്റ: വളർത്തുനായ്ക്കളുടെ ആക്രമണത്തിൽ വീട്ടമ്മക്ക് ദാരുണാന്ത്യം. വൈത്തിരി ചാരിറ്റി അംബേദ്കർ കോളനിയിലെ രാജമ്മ (65 ) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോയ രാജമ്മ വീടിനടുത്തുള്ള കാരിക്കാൽ ജോസ് എന്നയാളുടെ വീട്ടിൽ വെച്ചാണ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. ജോസിനെതിരെ നരഹത്യക്ക് വൈത്തിരി പൊലീസ് കേസ്സെടുത്തു.
വളർത്തുനായ്ക്കളിൽ ഏറ്റവും ആക്രമണ സ്വഭാവമുള്ള റോഡ് വീലർ ഇനത്തിൽപ്പെട്ട രണ്ട് നായ്ക്കൾ ചേർന്നാണ് രാജമ്മയെ ആക്രമിച്ചത്. രണ്ട് കൈകളിലെയും മാംസം നായ്ക്കൾ കടിച്ചു തിന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. തമിഴ്നാട് സ്വദേശിയായ രാജമ്മ വയനാട്ടിലേക്ക് കുടിയേറി വർഷങ്ങളായി വൈത്തിരി ചാരിറ്റിയിലാണ് നാല് മക്കളോടൊപ്പം താമസിക്കുന്നത്. ഭർത്താവ് ബൽരാജ് നേരത്തെ മരിച്ചതാണ്. നിർധന കുടുംബമായ ഇവർ തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിച്ചു വന്നിരുന്നത്. ആക്രമണത്തിനിരയായ ഉടനെ രാജമ്മയെ വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചക്ക് ശേഷം മെഡിക്കൽ കോളേജാശുപത്രിയിൽ വെച്ചാണ് മരിച്ചത്.
ജർമ്മൻ നായ്ക്കളിൽപ്പെട്ട റോഡ് വീലർ വീട്ടിൽ വളർത്തുന്നവർക്ക് പോലും അത്രക്ക് എളുപ്പത്തിൽ ഇണങ്ങാറില്ല .ആക്രമണ സ്വഭാവം കൂടുതൽ ഉള്ളതിനാൽ റുമേനിയ, സ്പെയ്ൻ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഈ ഇനത്തെ വളർത്തുന്നത് നിരോധിച്ചതാണ്. ഇന്ത്യയിൽ ചെന്നൈയിലും ബാംഗ്ളൂരിലും മുമ്പ് റോഡ് വീലർ നായ്ക്കയുടെ ആക്രമണത്തിൽ മനുഷ്യർ കൊല്ലപ്പെട്ടിട്ടുണ്ട്..
Leave a Reply