May 30, 2026

സര്‍ഫാസി നിയമം സാധാണക്കാര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നു : നിയമസഭാ സമിതി

0
Sarfaesi-niyamam-Niyamasabha-adhoc-committe-sittingil-chairman-s-Sharma-samsarikunnu.jpg
By ന്യൂസ് വയനാട് ബ്യൂറോ


· ബാങ്കുകള്‍ നിയമത്തെ വക്രീകരിച്ചു
· സഹകരണബാങ്കുകളില്‍ സര്‍ഫാസി നിയന്ത്രിക്കും
· കര്‍ഷക ദ്രോഹ നടപടികള്‍ നിര്‍ത്തിവെക്കണം

സര്‍ഫാസി നിയമം മനുഷ്യത്വരഹിതമായി നടപ്പാക്കുന്നത്  മൂലം വായപയെടുത്തവര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കപ്പെടുന്നുവെന്ന് നിയമസഭാ സമിതി അഭിപ്രായപ്പെട്ടു. സര്‍ഫാസി നിയമം മൂലം സംസ്ഥാനത്തിനുണ്ടായ പ്രത്യഘാതത്തെക്കുറിച്ചു പഠിക്കാന്‍ നിയോഗിക്കപ്പെട്ട എസ്.ശര്‍മ്മ എം.എല്‍.എ അധ്യക്ഷനായുളള നിയമസഭാ സമിതി  ജില്ലയില്‍ തെളിവെടുപ്പ് നടത്തവെയാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. പാര്‍ലമെന്റ് പാസാക്കിയ നിയമത്തിന്റെ മറവില്‍ വളരെയധികം പേര്‍ കിടപ്പാടം നഷ്ടപ്പെട്ട് ഇരകളായിത്തീരുന്ന സാഹചര്യമാണ് നിലവിലുളളത്.വന്‍കിടക്കാര്‍ക്കെതിരെ കൊണ്ടുവന്ന നിയമത്തില്‍ കുടുങ്ങിയത് ഏറെയും സാധാരണക്കാരായ കര്‍ഷകരായിരുന്നു. ബാങ്കുകള്‍ നിയമത്തെ വക്രീകരിച്ചും വ്യവസ്ഥകള്‍ അട്ടിമറിച്ചുമാണ് നിയമം നടപ്പാക്കിയത്. കേന്ദ്രനിയമത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെങ്കിലും നിയമത്തിന്റെ സാമൂഹിക സാമ്പത്തിക പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. ആഗസ്റ്റ് മാസത്തില്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും സമിതി അധ്യക്ഷന്‍ പറഞ്ഞു. 

സഹകരണബാങ്കുകള്‍ സര്‍ഫാസി നിയമം നടപ്പാക്കുന്നത് നിയന്ത്രിച്ചുകൊണ്ടുളള ഉത്തരവിറക്കാന്‍ സര്‍ക്കാറിന് നിര്‍ദ്ദേശം നല്‍കുമെന്നും സമിതി അംഗങ്ങള്‍ പറഞ്ഞു. വായ്പയെടുത്ത കര്‍ഷകന്റെ കുടുംബ ഫോട്ടോ പ്രദര്‍ശിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥിതിയില്‍ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ല. വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെ  നടപടി സ്വീകരിക്കും. നിയമത്തിന്റെ മറവില്‍ രൂപംകൊളളുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയ – ഉദ്യോഗസ്ഥ ബന്ധങ്ങളും സര്‍ഫാസി നിയമപ്രകാരം നടപടികള്‍ നേരിടുന്നവര്‍ക്കുളള സംരക്ഷണ വിഷയങ്ങളും സമിതി പരിഗണിക്കും. 

സര്‍ഫാസി നിയമത്തിനെതിരെ സര്‍ക്കാരില്‍നിന്ന് അടിയന്തരമായി ഇടപെടല്‍ വേണമെന്ന്  തെളിവെടുപ്പില്‍ പങ്കെടുത്ത കര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രളയശേഷം വായ്പാ തിരിച്ചടവുകള്‍ മുടങ്ങിയതിനെ തുടര്‍ന്ന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തിരുന്ന സാഹചര്യത്തിലാണ് സര്‍ഫാസി നിയമത്തിന്റെ പ്രത്യാഘാതത്തെ കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചത്. കല്‍പ്പറ്റ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിംഗില്‍ സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, ഇ.എസ് ബിജിമോള്‍ എം.എല്‍.എ, സി.കെ ശശീന്ദ്രന്‍ എം.എല്‍.എ, അഡ്വ.എം ഉമ്മര്‍ എം.എല്‍.എ എന്നിവര്‍ക്ക് പുറമേ ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാര്‍, നിയമസഭാ സെക്രട്ടറിയറ്റ് അണ്ടര്‍ സെക്രട്ടറി കെ. കൃഷ്ണന്‍ കുട്ടി എന്നിവരും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *