കാട്ടു കള്ളൻമാർക്ക് താക്കീതായി മനുഷ്യചങ്ങല: അണിനിരന്നത് ആയിരങ്ങൾ
മാനന്തവാടി: സ്വാഭാവിക വനമായി മാറിയ നോര്‍ത്ത് വയനാട് ഡിവിഷനിലെ ബേഗൂര്‍ റെയ്ഞ്ചിലെ ആര്‍.എഫ്. 58 തേക്ക് പ്ലാന്റേഷന്‍ വെട്ടിമാറ്റി വീണ്ടും തേക്കു നട്ടപിടിപ്പിക്കാനുള്ള വനംവകുപ്പിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് മാനന്തവാടി നഗരസഭയുടെ നേതൃത്വത്തില്‍ നടത്തിയ മനുഷ്യച്ചങ്ങലയില്‍ ആയിരങ്ങള്‍ അണിനിരന്നു. മഴയെയും വകവെക്കാതെയാണ് മാനന്തവാടി, തിരുനെല്ലി ഭാഗങ്ങളില്‍ നിന്നും ആളുകള്‍ എത്തി ഒണ്ടയങ്ങാടി മുതല്‍ താഴെ 54 വരെ അണിനിരന്നത്. മാനന്തവാടി നഗരസഭ കൗൺസിലർ പി.ടി. ബിജു സത്യപ്രതിഞ്ജ ചൊല്ലിക്കൊടുത്തു. വൈകുന്നേരം 3.30 മുതല്‍ 4.30 വരെയായിരുന്ന മനുഷ്യച്ചങ്ങല. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, പ്രദേശവാസികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, വിദ്യാര്‍ഥികള്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവര്‍ ചങ്ങലയില്‍ പങ്കാളികളായി.
1958-ലാണ് മാനന്തവാടി- കാട്ടിക്കുളം റൂട്ടില്‍ കൈതക്കൊല്ലി മുതല്‍ 54 വരെയുള്ള 40 ഹെക്ടറോളം പ്രദേശത്ത് തേക്ക് പ്ലാന്റേഷന്‍ തുടങ്ങിയത്. 60 വര്‍ഷം കൊണ്ട് തേക്ക് പ്ലാന്റേഷന്‍ പൂര്‍ണമായും സ്വാഭാവിക വനമായി മാറി. ഇപ്പോള്‍ പ്ലാന്റേഷനേക്കാള്‍ കൂടുതല്‍ സ്വഭാവിക മരങ്ങളാണ് ഇപ്പോഴുള്ളത്. എന്നാല്‍ സ്വാഭാവിക വനമായി മാറിയ തേക്ക് പ്ലാന്റേഷന്‍ വെട്ടിമാറ്റി വീണ്ടും തേക്ക് നടനാണ് കണ്ണൂര്‍ സി.സി.എഫിന്റെ ഉത്തരവ്. വര്‍ക്കിങ് പ്ലാന്‍ പ്രകാരമാണ് തേക്ക് മരങ്ങള്‍ മുറിച്ച് മാറ്റുന്നതെന്നാണ് വനംവകുപ്പിന്റെ വാദം. തേക്ക് പ്ലാന്റേഷന്‍ മുറിച്ച് മാറ്റാന്‍ ഉത്തരവിറങ്ങിയതു മുതല്‍ പ്രതിഷേധം ശക്തമായിരുന്നു. നടപടിയെ എന്തു വില കൊടുത്തും പ്രതിരോധിക്കുമെന്ന് ജനങ്ങൾ പ്രതിജ്ഞയെടുത്തു.
Leave a Reply