വാളാട് പി.എച്ച്.സി.ക്ക് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി
മാനന്തവാടി: വാളാട് പിഎച്ച്‌സി ക്ക് സ്ഥലം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി.വാളാട് വില്ലേജില്‍പ്പെട്ട സര്‍വ്വേ നം 84 ല്‍പ്പെട്ട 80 സെന്റ് ഭൂമിയാണ് അനുവദിച്ച് ഉത്തരവായത്. റവന്യൂ വകുപ്പിന്റെ കൈവശമുണ്ടായിരുന്ന ഭൂമിയാണ് ആരോഗ്യവകുപ്പിന് കൈമാറുന്നത്.21 ലക്ഷം മതിപ്പ് വിലയുള്ള ഭൂമിയാണ് റവന്യൂ വകുപ്പ് ആരോഗ്യവകുപ്പിന് കൈമാറുക. പ്രസ്്തുത ഭൂമി ആരോഗ്യവകുപ്പിന്റെ അധീനയില്‍ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നതാണ് വ്യവസ്ഥ. ഭൂമി അനുവദിച്ച തിയ്യതിമുതല്‍ 1 വര്‍ഷത്തിനകം നിര്‍ദ്ദിഷ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടതുണ്ട്.
നിലവില്‍ വാളാട് പിഎച്ച്‌സി വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.വാളാട് പ്രദേശവാസികളുടെ ദീര്‍ഘനാളത്തെ ആവശ്യമാണ് ഇതോടെ സഫലമാകുന്നത്.മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളുവിന്റെ ശ്രമഫലമായാണ് ഭൂമി ലഭ്യമായത്.മാനന്തവാടി മണ്ഡലത്തില്‍ വാടകകെട്ടിത്തില്‍ പ്രവര്‍ത്തിക്കുന്ന ഏക പി.എച്ച്.സി കെട്ടിടമായിരുന്നു വാളാടെന്നും ഇതിന് സ്ഥലം കണ്ടെത്തുന്നതിന് പ്രഥമ പരിഗണന നല്‍കിയതായും സര്‍ക്കാര്‍ ഈ ആവശ്യം മനസിലാക്കി പുതിയ സ്ഥലം അനുവദിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു പറഞ്ഞു.അനുവദിച്ച് കിട്ടിയ ഭൂമിയില്‍ ആധുനിക രീതിയില്‍ പുതിയ പിഎച്ച്‌സി കെട്ടിടം നിര്‍മ്മിക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും എംഎല്‍എ കൂട്ടി ചേര്‍ത്തു.മുൻ മന്ത്രി പി.കെ. ജയലക്ഷ്മി മുൻകൈ എടുത്താണ് കഴിഞ യു.ഡി.എഫ്.സർക്കാർ വാളാട് പി.എച്ച്.സി. ആരംഭിച്ചത്
Leave a Reply